ചിത്തിരപുരത്തിന്റെ യശസ്സുയർത്തി ‘ മല്ലിക’ പതിനാല് അവാർഡുകളുമായി ഒരു കൊച്ചു സിനിമ

സ്വന്തം ലേഖകൻ
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യുട്ട് ഓഫ് എഡ്യുക്കേഷണൽ ടെക്‌നോളജിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ആറാമത് കുട്ടികളുടെ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്‌കാരം ഇടുക്കി ജില്ലയിലെ ചിത്തിരപുരം ഗവ ഹൈസ്‌കൂൾ നിർമ്മിച്ച “മല്ലിക”സ്വന്തമാക്കി .ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്.2012 മുതൽ മുടങ്ങിപ്പോയ മേള വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തു ഈ വര്ഷം നടത്തുകയായിരുന്നു.അറുപത്തിയാര് എൻട്രികളിൽ നിന്നുമാണ് ചിത്തിരപുരത്തിന്റെ സ്വന്തം സിനിമ അവാർഡുകൾ വാരിക്കൂട്ടിയത്.സ്വയം പ്രതിരോധത്തിന്റെ പാതകൾ വെട്ടിത്തെളിച്ച് ഉറച്ച കാൽവെപ്പുകളോടെ മുന്നേറേണ്ടവളാണ് പെൺകുട്ടി എന്ന ശക്തമായ ആശയം ‘ മല്ലിക’ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് സ്കൂൾ പങ്കുവെച്ചത്.ഈ സിനിമയ്ക്ക് SIET യും പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ നടത്തിയ സംസ്ഥാന തല ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിലെ മികച്ച ബാല ചിത്രത്തിനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്കാരം ലഭിക്കുകയുണ്ടായി.മികച്ച സംവിധാനം,സ്ക്രിപ്റ്റ്,എഡിറ്റിങ്ങ്,സെറ്റിങ്ങ്,ക്യാമറ,പശ്ചാത്തല സംഗീതം,സംഗീതം,മികച്ച നടി തുടങ്ങി 14 അവാർഡുകൾ വാരിക്കൂട്ടുവാൻ മല്ലികയുടെ അണിയറ പ്രവർത്തകർക്കു സാധിച്ചു.
സ്കൂളിലെ മലയാളം അധ്യാപിക ഡോ: .എം.ആശയും നാൻസി ബാബു, അപർണ മനോജ്,ആൻസി.പി. ആൻറണി എന്നീ വിദ്യാർത്ഥികളുമാണ് സിനിമയ്ക്ക് നേതൃത്വം നൽകിയത്.
ഇടുക്കി ജില്ലയിലെ മലയോര മേഖലയാണ് മൂന്നാറിനടുത്തുള്ള ചിത്തിരപുരം എന്ന ഗ്രാമം.ഇവിടുത്തെ ഏക സർക്കാർ വിദ്യാലയം ഗവ.ഹൈസ്കൂൾ ചിത്തിരപുരം ഹ്രസ്വചിത്രനിർമ്മാണത്തിലൂടെ കേരളത്തിന്റെ സവിശേഷ ശ്രദ്ധ നേടിയതിന്റെ ആഹ്ലാദത്തിലാണ് സ്‌കൂൾ പി ടി എ യും ,അധ്യാപകരും ,വിദ്യാർത്ഥികളും.
കഠിനാധ്വാനത്തിന്റേയും അർപ്പണബോധത്തിന്റേയും ഫലമാണ് ഈ വിജയം. ചാണ്ടീസ് വിന്റീവുഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് “മല്ലിക” നിർമ്മിച്ചത് .
തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ സംവിധായകൻ ലെനിൻ രാജേന്ദ്രനിൽ നിന്ന് ഡോ:ആശ പുരസ്‌കാരം സ്വീകരിച്ചു .പൊതു വിദ്യാഭ്യാസ ഡയറക്റ്റർ കെ .വി മോഹൻ കുമാർ അധ്യക്ഷത വഹിച്ചു.