ശശീന്ദ്രനെ മന്ത്രിയാക്കാനുള്ള നീക്കത്തിനെതിരെ സി.പി.എം അണികളില്‍ വ്യാപക പ്രതിഷേധം

തിരുവനന്തപുരം: എന്‍.സി.പി നേതാവ് സി.കെ.ശശീന്ദ്രനെ മന്ത്രിയാക്കാനുള്ള നീക്കത്തിനെതിരെ സി.പി.എം അണികളില്‍ വ്യാപക പ്രതിഷേധം.

സരിത കേസില്‍ കോണ്‍ഗ്രസ്സിനെ ശക്തമായി കടന്നാക്രമിച്ച പാര്‍ട്ടിക്ക് പൊതുസമൂഹത്തിനിടയില്‍ ശക്തമായ തിരിച്ചടി നേരിടുന്ന സാഹചര്യം ഒഴിവാക്കാന്‍ നേതൃത്വം തയ്യാറാകണമെന്നതാണ് അണികളുടെ ആവശ്യം.

സി.പി.എമ്മിലെ വലിയ വിഭാഗം നേതാക്കള്‍ക്കിടയിലും ഇതേ വികാരമാണ് ഇപ്പോള്‍ ഉയരുന്നത്. സര്‍ക്കാറിന്റെ നിലനില്‍പ്പിന് എന്‍.സി.പിയുടെ രണ്ട് അംഗങ്ങളും അനിവാര്യമല്ലെന്നിരിക്കെ വീണ്ടും ‘പരീക്ഷണം’ അരുതെന്നാണ് ആവശ്യം.

പാര്‍ട്ടി ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി സംസ്ഥാന സമ്മേളനത്തിലേക്ക് പോകുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തകരുടെ ആവേശം ചോര്‍ത്താന്‍ മാത്രമേ ഇത്തരമൊരു നടപടി കാരണമാകൂവെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്‍.സി.പിക്ക് അനുവദിച്ച മന്ത്രി സ്ഥാനത്തെ കുറിച്ച് അവര്‍ തീരുമാനമെടുക്കുമെന്ന നിലപാട് സി.പി.എം നേതൃത്വം ഇനി സ്വീകരിക്കരുതെന്ന ആവശ്യവും ഉയര്‍ന്നു കഴിഞ്ഞു.

രാഷ്ട്രീയ ധാര്‍മ്മികത പരാതിക്കാരി പിന്‍വാങ്ങിയാല്‍ ലഭിക്കുന്നതാണോ എന്ന ചോദ്യത്തിനു മുന്നിലും സി.പി.എം നേതൃത്വം പ്രതിരോധത്തിലാണ്. അതേസമയം ചാനല്‍ പ്രവര്‍ത്തകയുമായുള്ള സംഭാഷണം ശശീന്ദ്രന്‍ മന്ത്രിയായാല്‍ വീണ്ടും പ്രചരിക്കുമെന്നതും ചര്‍ച്ച ചെയ്യപ്പെടുമെന്നതും നേതൃത്വം മുന്‍കൂട്ടി കാണുന്നുണ്ട്.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സര്‍ക്കാറിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതിനായി പ്രതിപക്ഷം ഈ സംഭാഷണം ഉപയോഗിക്കുമെന്ന കാര്യവും ഉറപ്പായിട്ടുണ്ട്. ഇനി ഈ സംഭാഷണം തന്റേതല്ലെന്ന് ശശീന്ദ്രന്‍ ഇപ്പോള്‍ പറഞ്ഞാല്‍ തന്നെ, മന്ത്രിയുടെ ശബ്ദം കൃത്രിമമായി ഉണ്ടാക്കി അദ്ദേഹത്തെയും സര്‍ക്കാറിനെയും അപകീര്‍ത്തിപ്പെടുത്തിയത് ആരാണ് എന്ന് സര്‍ക്കാറിന് കണ്ടുപിടിക്കേണ്ടി വരും.

അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചതിന് ചാനല്‍ പ്രവര്‍ത്തകയ്ക്കെതിരെ കേസ് കൊടുക്കാന്‍ ശശീന്ദ്രന്‍ എന്തായാലും ഈ ഘട്ടത്തില്‍ പോലും തയ്യാറാവാന്‍ സാധ്യതയില്ല. എന്നാല്‍ അണിയറയില്‍ ‘ഒത്തുതീര്‍പ്പുണ്ടാക്കി’ പരാതി പിന്‍വലിപ്പിച്ച ഒരാളെ മന്ത്രിയാക്കേണ്ട ഗതികേട് സി.പി.എമ്മിന് ഉണ്ടാകണമെന്നതാണ് യു.ഡി.എഫും ബി.ജെ.പിയും ഇപ്പോള്‍ ‘മനസ്സാ’ ആഗ്രഹിക്കുന്നത്.

പിണറായി സര്‍ക്കാറിന്റെ കപട സദാചാരത തുറന്ന് കാട്ടാന്‍ ഇതില്‍പരം ഒരായുധം കിട്ടാനില്ലന്നതാണ് പ്രതിപക്ഷത്തെ സന്തോഷിപ്പിക്കുന്നത്. ചെങ്ങന്നൂരില്‍ മാത്രമല്ല, വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും മൂര്‍ച്ചയേറിയ ഒരായുധമായി ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായാല്‍ ഫോണ്‍ സംഭാഷണം ഉപയോഗപ്പെടുത്താമെന്നതാണ് പ്രതിപക്ഷത്തിന്റെ കണക്ക് കൂട്ടല്‍