അറ്റ്‌ലാന്റിക്കിന് മുകളിലൂടെ പറക്കവെ യുവതിയ്ക്ക് സുഖപ്രസവം; രക്ഷകനായി ഇന്ത്യന്‍ ഡോക്ടര്‍

അറ്റ്‌ലാന്റിക്ക് സമുദ്രത്തിന് മുകളിലൂടെ പറക്കുകയായിരുന്ന വിമാനത്തില്‍ യുവതിയ്ക്ക് സുഖ പ്രസവം. ഡല്‍ഹിയില്‍ നിന്നും ന്യൂയോര്‍ക്കിലേയ്ക്ക് പറക്കവെയാണ് ഇന്ത്യന്‍ ഡോക്ടറുടെ സഹായത്തോടെ നൈജീരിയന്‍ യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്ത്യക്കാരനായ ഡോക്ടര്‍ സിജ് ഹേമല്‍ (27) ലാണ് ഇതിലൂടെ താരമായത്. ഫ്രഞ്ച് ശിശുരോഗ വിദഗ്ധ ഡോക്ടര്‍ ഷഫേഡും വിമാനത്തില്‍ ഉണ്ടായിരുന്നു.

അറ്റ്‌ലാന്റിക്കിന് മുകളിലൂടെ പറക്കുന്ന സമയത്താണ് നൈജീരിയന്‍ ബ്രിട്ടീഷ് ബാങ്ക് ഉദ്യോഗസ്ഥ ടോയിന്‍ ഒഗുണ്ടിപെയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. യുവതിക്കൊപ്പം നാല് വയസ്സുകാരി മകളാണ് യാത്രയില്‍ ഉണ്ടായിരുന്നത്. വിമാനത്തിന് അടുത്തിറങ്ങേണ്ടത് ജെ.എഫ്.കെ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു. അതാകട്ടെ നാലു മണിക്കൂര്‍ അകലെയും. അടിയന്തര ലാന്റിങ് വേണ്ടി വന്നാല്‍ അതിനായി സജ്ജീകരിച്ചിരിക്കുന്ന അമേരിക്കന്‍ മിലിട്ടറി ബേസിലേയ്ക്കും ഉണ്ടായിരുന്നു രണ്ട് മണിക്കൂര്‍ ദൂരം. ഈ അവസരത്തിലാണ് ഡോ.സിജ് ഹേമലും സൂസനും പ്രസവ ശുശ്രൂഷ ഏറ്റെടുത്തത്.

യുവതിയെയും ഡോക്ടര്‍മാരെയും ഫസ്റ്റ്ക്ലാസ് സീറ്റിങ്ങിലേയ്ക്ക് മാറ്റിയ വിമാന ജീവനക്കാര്‍ അടിയന്തര ആവശ്യത്തിനായി കരുതിയിരുന്ന മെഡിക്കല്‍ കിറ്റും കൈമാറി. അങ്ങനെ മിനിട്ടുകള്‍ക്കുള്ളില്‍ വിമാനത്തില്‍ ഒരംഗം കൂടി എത്തപ്പെട്ടു. താന്‍ വളരെ സമാധാനത്തില്‍ ആയിരുന്നുവെന്നും സുരക്ഷിതമായ കരങ്ങളിലാണ് എത്തപ്പെട്ടിരിക്കുന്നതെന്ന് തനിക്ക് വ്യക്തമായിരുന്നുവെന്നും യുവതി പിന്നീട് പ്രതികരിച്ചു. ലേബര്‍ റൂമില്‍ എങ്ങനെയാകുമോ, അതിനേക്കാള്‍ മികച്ച രീതിയില്‍ തന്നെ ഡോക്ടര്‍മാര്‍ തന്നെ ശുശ്രൂഷിച്ചുവെന്നും യുവതി പറഞ്ഞു.