സിപിഐഎം നേതാക്കളുടെ ശൈലിയും സമീപനവും മാറണം:എം.എ ബേബി

തിരുവനന്തപുരം: ത്രിപുരയിലെ തോല്‍വിക്ക് കാരണം ബിജെപിയുടെ പണം മാത്രമല്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ എം.എ ബേബി. സിപിഐഎം നേതാക്കളുടെ ശൈലിയും സമീപനവും മാറണമെന്നും ബേബി പറഞ്ഞു. വ്യാജപ്രചാരണങ്ങള്‍ നേരിടണമെങ്കില്‍ ജനങ്ങളുമായി നിരന്തര സമ്പര്‍ക്കം വേണം. ഇപ്പോഴത്തെ തകര്‍ച്ചയ്ക്ക് പരിഹാരം കോണ്‍ഗ്രസ് സഖ്യമല്ലെന്നും ബേബി പറഞ്ഞു.

സിപിഐഎമ്മിന് പോരായ്മകളുണ്ടായി. പാര്‍ട്ടിയുടെ സ്വാധീനത്തില്‍ വന്‍ ഇടിവുണ്ടായതായും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടിക്കുണ്ടായ തിരിച്ചടി ഗൗരവമുള്ള വിഷയമാണ്. പാര്‍ട്ടി വോട്ടുകളില്‍ കാര്യമായ ചോര്‍ച്ചയുണ്ടായി. തിരുത്തേണ്ട പല പോരായ്മകളും അവിടെ ഉണ്ടാകണം. ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങളോ ആധുനിക വ്യവസായ സംരംഭങ്ങളോ അവിടെ ഉണ്ടായില്ല എന്നത് പ്രധാനമാണ്. തൊഴില്‍ മേഖലകളിലും ത്രിപുര പിന്നിലാണ്. യുവാക്കളെ വിശ്വാസത്തിലെടുക്കാന്‍ സിപിഐഎമ്മിനും ഇടതുമുന്നണിക്കും കഴിഞ്ഞോ ഇല്ലയോ എന്നത് പരിശോധിക്കപ്പെടണം.

സ്ഥിര ഭരണവിരുദ്ധ ചിന്തയോ വികാരമോ പ്രവര്‍ത്തിച്ചുകാണണം. ഇതെല്ലാം എന്തുകൊണ്ട് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല എന്നതാണ് വീഴ്ച. 36 ശതമാനം വോട്ടുണ്ടായിരുന്ന കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്ക് പോയി എന്നതാണ് പരാജയകാരണമായി എണ്ണുന്ന ഒരുകാര്യം. എന്തുകൊണ്ട് അതില്‍ കുറേ വോട്ടെങ്കിലും സിപിഐഎമ്മിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിലെ സംഘപരിവാര്‍ ഭീഷണിയെ ഇനിയും ഉദാസീനതയോടെ കാണാന്‍ കഴിയില്ല. കോണ്‍ഗ്രസ് സഹകരണമാണ് ബിജെപിയെ തടയാന്‍ ഉള്ള പോംവഴിയെന്ന വാദവും അദ്ദേഹം തള്ളുന്നു. സ്വന്തം വോട്ടുകള്‍ ബിജിപിയിലേക്ക് ഒലിച്ചുപോകുന്നത് തടയാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. മൃദു ഹിന്ദുത്വ സമീപനമാണ് മറ്റൊരു പ്രശ്നം. ഫാസിസത്തെ തടയുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അറച്ചുനില്‍ക്കുകയാണെന്നും അതുകൊണ്ട് കോണ്‍ഗ്രസിനെ അഭയ പ്രസ്ഥാനമായി കാണാന്‍ കഴിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ത്രിപുരയിലെ തിരിച്ചടിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് നേതാക്കള്‍ ശൈലിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരണം. എല്ലാ തലങ്ങളിലുമുള്ള സഖാക്കള്‍ സ്വന്തം വീഴ്ചകളും പോരായ്മകളും പരിശോധിക്കണം. നേതാക്കള്‍ കുറച്ചുകൂടി കാര്യമായി ഇക്കാര്യം പരിശോധിക്കണം. ഈമാസം ചേരുന്ന പിബിയും കേന്ദ്രകമ്മിറ്റിയും പരാജയം വിലയിരുത്തുമെന്നും എം.എ.ബേബി പറഞ്ഞു.