ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ആയുധം നല്‍കിയത് താനാണെന്ന് പിടിയിലായ ഹിന്ദുസംഘടനാ പ്രവര്‍ത്തകന്‍ നവീന്‍ കുമാറിന്റെ മൊഴി

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ആയുധം നല്‍കിയത് താനാണെന്ന് പിടിയിലായ ഹിന്ദുസംഘടനാ പ്രവര്‍ത്തകന്‍ നവീന്‍ കുമാറിന്റെ മൊഴി. നാടന്‍ പിസ്റ്റള്‍ ഉപയോഗിച്ച് പരിശീലനം നേടുന്നതിനായി മൂന്ന് പേരാണ് തന്നെ സമീപിച്ചതെന്നാണ് നവീന്‍ കുമാര്‍ അന്വേഷണസംഘത്തിന് മുമ്പാകെ മൊഴി നല്‍കിയിരിക്കുന്നത്. കൊലപാതകത്തില്‍ പങ്കില്ലെന്നും ആയുധക്കച്ചവടമാണ് തൊഴിലെന്നും നവീന്‍ കുമാറിന്റെ മൊഴിയില്‍ പറയുന്നു.

ആയുധം വാങ്ങിയവരുടെ പേര് അറിയില്ലെന്നും എന്നാല്‍ കണ്ടാല്‍ തിരിച്ചറിയുമെന്നും ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ ഉത്തരേന്ത്യക്കാരാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.

മൊഴിയുടെ അടിസ്ഥാനത്തില്‍ പരിശീലനം നേടിയ മൂന്ന് പേരെ കണ്ടെത്തുന്നതിനായി അന്വേഷണ സംഘം തീവ്രശ്രമം തുടങ്ങി. ഹിന്ദി സംസാരിക്കുന്ന മൂന്ന് പെരെ നവീന്‍ കുമാറിന് പരിചയപ്പെടുത്തിയത് മൈസൂരു സ്വദേശിയായ യുവാവാണ്. ഇയാളെ കണ്ടെത്തുന്നതിനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്.

നാടന്‍ പിസ്റ്റളും വെടിയുണ്ടകളുമായി ഫെബ്രുവരി 18നാണ് മാണ്ഡ്യ മദ്ദൂര്‍ സ്വദേശി നവീന്‍ കുമാറിനെ(38) പൊലീസ് അറസ്റ്റു ചെയ്യുന്നത്. ആയുധക്കടത്തിനോടൊപ്പം തോക്ക് ഉപയോഗിക്കുന്നതില്‍ വൈദഗ്ധ്യവുമുണ്ടെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് പ്രത്യേകാന്വേഷണ സംഘത്തിന് കൈമാറിയത്.

ഗൗരി ലങ്കേഷിനെ വധിക്കാന്‍ ഉപയോഗിച്ച നാടന്‍ പിസ്റ്റളിന് സമാനമായ തോക്കാണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്. ഗൗരി ലങ്കേഷ് വധത്തില്‍ നവീന്‍കുമാറിന് നേരിട്ട് പങ്കുണ്ടെന്നതിന് തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടില്ല. ഗുണ്ടാ സംഘങ്ങള്‍ക്ക് ആധുധമെത്തിച്ചുകൊടുക്കുന്ന നവീന്‍ കുമാര്‍ ആവശ്യമെങ്കില്‍ പരിശീലനവും നല്‍കാറുണ്ട്. ഇയാളില്‍ നിന്ന് പരിശീലനം ലഭിച്ച മൂന്ന് പേരെ കണ്ടെത്തിയാല്‍ ഗൗരി ലങ്കേഷിന്റെയും പുരോഗമനപ്രവര്‍ത്തകനായ എം.എം. കലബുര്‍ഗിയുടെയും വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം.