യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു

ജയ്പൂര്‍: രാജസ്ഥാനിലെ ബാരന്‍ ജില്ലയില്‍ നാല്‍പ്പതുകാരിയെ ആറ് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. സ്ത്രീയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഒരു മാസത്തിന് മുമ്പാണ് സംഭവം നടന്നത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെ മാര്‍ച്ച് അഞ്ചിന് പരാതിയുമായി സ്ത്രീ ബാരന്‍ ജില്ലയിലെ മഹിളാ പൊലീസ് സ്റ്റേഷനെ സമീപിക്കുകയായിരുന്നു.

പ്രതികളായ ആറ് പേര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 376ാം വകുപ്പ്, ഐ.ടി വകുപ്പ് എന്നിവ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

ബന്ധുവിന്റെ വീട്ടില്‍ നിന്നുമുള്ള മടക്ക യാത്രക്കിടെയാണ് സ്ത്രീയെ ആറ് യുവാക്കള്‍ ചേര്‍ന്ന് ആക്രമിച്ചത്. ബന്ധുവിന്റെ വീട്ടില്‍ നിന്നും പരിചയപ്പെടുത്തിയ യുവാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിക്കുകയും യുവാവും സുഹൃത്തുക്കളായ അഞ്ച് പേരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.

പ്രതികളിലൊരാള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. ബന്ധുക്കളെ വധിക്കുമെന്ന ഭീഷണിയെ തുടര്‍ന്നാണ് പീഡന വിവരം ഇത്രയും നാള്‍ പുറത്ത് പറയാതിരുന്നതെന്ന് സ്ത്രീ പൊലീസിനോട് പറഞ്ഞു.