വായ്പാ തട്ടിപ്പ്: ഇന്ത്യന്‍ അമേരിക്കന്‍ വ്യവസായിക്ക് 25 വര്‍ഷം തടവ്

ഷിക്കാഗോ : വായ്പാ തട്ടിപ്പ് കേസില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജനും വ്യാപാരിയുമായ നികേഷ് പട്ടേലിന് 25 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഷിക്കാഗോ ജില്ലാ ജഡ്ജിയാണ് ശിക്ഷ വിധിച്ചത്. 2015 ല്‍ 179 മില്യന്‍ ഡോളര്‍ വിലമതിക്കുന്ന ഷാം ലോണ്‍സ് മില്‍വാക്കി ഇന്‍വെസ്റ്റ്‌മെന്റ് ഫേമിന് വിറ്റ കേസിലാണ് ശിക്ഷ നല്‍കിയത്. നാലു പതിറ്റാണ്ടു നീണ്ട സര്‍വ്വീസിനിടയില്‍ ഇത്രയും വലിയൊരു തട്ടിപ്പ് കേസ് തന്റെ കോടതിയില്‍ എത്തിയിട്ടില്ലെന്ന് ജഡ്ജി പറഞ്ഞു.

വിചാരണക്കിടയില്‍ തട്ടിപ്പിനിരയായവര്‍ക്ക് പണം തിരിച്ചു നല്‍കുന്നതിനാവശ്യമായ സഹകരണം അധികൃതര്‍ക്ക് നല്‍കാം എന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ കോടതി അംഗീകരിച്ചിരുന്നു. 2016 ല്‍ കോടതി പട്ടേലിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും പട്ടേലിന്റെ അപേക്ഷ പരിഗണിച്ചു ജാമ്യത്തില്‍ വിടുകയായിരുന്നു.

ജാമ്യത്തിലിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച പട്ടേലിനെ ജനുവരിയില്‍ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. ഫ്‌ലോറിഡാ ആസ്ഥാനമായ ഫസ്റ്റ് ഫാര്‍മേഴ്‌സ് ഫിനാന്‍ഷ്യല്‍ കമ്പനി ഉടമസ്ഥനായിരുന്ന പട്ടേല്‍ ഈ കമ്പനിയുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്.