സിപിഐഎമ്മിന്റെ നയങ്ങളുമായി യോജിക്കാന്‍ തയാറായാല്‍ രമയ്ക്ക് പാര്‍ട്ടിയിലേക്ക് സ്വാഗതം: പി.മോഹനന്‍

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരനെ പുകഴ്ത്തിയതിനു പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയും ആര്‍എംപി നേതാവുമായ കെ.കെ.രമയെ പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്തിരിക്കുകയാണു സിപിഐഎം. നിലപാടു തിരുത്തി സിപിഐഎമ്മിന്റെ നയങ്ങളുമായി യോജിക്കാന്‍ തയാറായാല്‍ കെ.കെ.രമയേയും പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്യുമെന്നു ജില്ലാ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞു.

സിപിഐഎം നയവും പൊതുനിലപാടും അംഗീകരിക്കുന്ന ആര്‍ക്കും പാര്‍ട്ടിയിലേക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാം. ടിപിയെ പാര്‍ട്ടിയിലേക്കു തിരിച്ചുകൊണ്ടു വരുന്നതിനു ദൂതന്മാര്‍ മുഖേന ശ്രമം നടത്തിയിരുന്നതായാണു മനസ്സിലാക്കുന്നത്. സിപിഐഎമ്മിനെ ശിഥിലമാക്കാന്‍ ശ്രമിക്കുന്ന ഗൂഢശക്തികള്‍ അതിനെതിരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ടിപി കുലംകുത്തിയാണെന്ന പിണറായി വിജയന്റെ പ്രതികരണം പ്രത്യേക സാഹചര്യത്തില്‍ നിന്നുണ്ടായതാണെന്നും പി.മോഹനന്‍ പറഞ്ഞു.

ടി.പി.ചന്ദ്രശേഖരന്‍ പാര്‍ട്ടി വിരുദ്ധനായിരുന്നില്ലെന്നും സിപിഐഎമ്മിനോട് അടുക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. സിപിഎം നശിക്കണമെന്നു ടിപിക്കു താല്‍പര്യമുണ്ടായിരുന്നില്ല.