വര്‍ക്കല ഭൂമി വിവാദം: സബ് കളക്ടര്‍ ദിവ്യഎസ് അയ്യരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് സിപിഐഎം

തിരുവനന്തപുരം: വര്‍ക്കലയില്‍ സ്വകാര്യവ്യക്തിക്കു ഭൂമി നല്‍കിയെന്ന വിവാദത്തില്‍  സബ് കളക്ടര്‍ ദിവ്യ എസ് അയ്യരെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആവശ്യപ്പെട്ടു. സ്വകാര്യ വ്യക്തിക്ക് ഭൂമി നല്‍കിയതില്‍ അഴിമതിയുണ്ട്. ഭൂമി പതിച്ച് നല്‍കിയത് ജി കാര്‍ത്തികേയന്റെ ഗണ്‍മാന്റെ കുടുംബത്തിനാണെന്നും കളക്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ആനാവൂര്‍ പറഞ്ഞു.

അതേസമയം ഭൂമി വിട്ടുനല്‍കിയതിന്റെ സാഹചര്യം വിലയിരുത്തുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഭൂമി വിട്ടുനല്‍കിയതില്‍ വീഴ്ച്ചയുണ്ടോ എന്ന് പരിശോധിക്കും. ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ട് ഇന്ന് തന്നെ ലഭിക്കും. സര്‍ക്കാര്‍ ഭൂമി സര്‍ക്കാരിന്റേതായി നിലനിര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍,നടപടിയെടുത്തതു ഭൂവിനിയോഗ നിയമം അനുസരിച്ചാണെന്നു തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ്.അയ്യര്‍. ഭൂവുടമയെ നേരിട്ടു കണ്ടിട്ടില്ല. പരാതിയുള്ളവര്‍ക്കു ലാന്‍ഡ് റവന്യു കമ്മിഷണറെ സമീപിക്കാമെന്നും സബ് കലക്ടര്‍ പറഞ്ഞു. അതേസമയം, വര്‍ക്കലയിലെ വിവാദഭൂമി കൈമാറ്റ ഉത്തരവ് താൽക്കാലികമായി സ്റ്റേ ചെയ്തു. വി.ജോയ് എംഎല്‍എയുടെ പരാതിയിലാണു നടപടി. പരാതി ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്കു കൈമാറി. കമ്മിഷണര്‍ അന്വേഷിച്ചു റിപ്പോർട്ട് നൽകുന്നതുവരെയാണു സ്റ്റേ.

വിവാദം പിറന്നത് ഇങ്ങനെ: 

ഒരു കോടിരൂപ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി സബ് കലക്ടർ സ്വകാര്യവ്യക്തിക്കു വിട്ടുകൊടുത്തതാണു വിവാദമായത്. വര്‍ക്കല വില്ലിക്കടവില്‍ സംസ്ഥാന പാതയോരത്തു സ്വകാര്യ വ്യക്തി അനധികൃതമായി കൈവശംവച്ചിരുന്ന ഭൂമി കഴിഞ്ഞ ജൂലൈയില്‍ റവന്യൂവകുപ്പ് ഏറ്റെടുത്തിരുന്നു. നടപടിക്കെതിരെ സ്വകാര്യവ്യക്തി നല്‍കിയ ഹര്‍ജിയില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ സബ് കലക്ടറോടു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതെത്തുടര്‍ന്നാണു ഭൂമി വിട്ടുകൊടുത്തു ഉത്തരവിറക്കിയത്.

വര്‍ക്കല താലൂക്കില്‍ അയിരൂര്‍ വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലെ വില്ലിക്കടവില്‍ വര്‍ക്കല– പാരിപ്പള്ളി സംസ്ഥാനപാതയോരത്തെ സ്ഥലം സ്വകാര്യ വ്യക്തിക്കു പതിച്ചു നല്‍കിയ നടപടിയാണു വിവാദമായത്. 27 സെന്റ് റോഡ് പുറമ്പോക്ക് സ്വകാര്യ വ്യക്തി അനധികൃതമായി കൈവശംവച്ചിരിക്കുന്നതായി കണ്ടെത്തി വര്‍ക്കല തഹസില്‍ദാര്‍ കഴിഞ്ഞ ജൂലൈ 19ന് ഏറ്റെടുത്തു. ഇവിടെ അയിരൂര്‍ പൊലീസ് സ്റ്റേഷനു കെട്ടിടം നിര്‍മിക്കണമെന്നു തീരുമാനിച്ച് ഒഴിച്ചിടുകയും ചെയ്തു. എന്നാല്‍ റവന്യു വകുപ്പിന്റെ നടപടി ചോദ്യം ചെയ്തു ഭൂമി കൈവശം വച്ചിരുന്ന വ്യക്തി ഹൈക്കോടതിയെ സമീപിച്ചു.

ഉചിതമായ തീരുമാനമെടുക്കാന്‍ കോടതി സബ് കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ക്കു നിര്‍ദേശം നല്‍കി. തുടര്‍ന്നു സബ് കലക്ടര്‍ പരാതിക്കാരിയുടെ ഭാഗം കേട്ടശേഷം തഹസില്‍ദാറുടെ നടപടി റദ്ദാക്കുകയായിരുന്നു. ഇതാണു വലിയ വിവാദങ്ങള്‍ക്കു വഴിവച്ചത്. അതിനിടെ, തന്നെയും ഭാര്യ തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ്.അയ്യരെയും ഉന്നമിട്ടുള്ള വാര്‍ത്തകളിലും പരാതികളിലും പ്രതികരണവുമായി കെ.എസ്.ശബരീനാഥന്‍ എംഎല്‍എ രംഗത്തെത്തി. ഇതുസംബന്ധിച്ചു വര്‍ക്കല എംഎല്‍എ വി.ജോയ് നല്‍കിയ പരാതി ദുരൂഹമാണെന്നും ശബരീനാഥന്‍ ഫെയ്സ്ബുക് പോസ്റ്റില്‍ ആരോപിച്ചു.

സർക്കാരിന്റെ ഭാഗമായി ആത്‌മാർഥമായി പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്‌ഥ കോടതി വിധിയെയും തെളിവുകളെയും ആസ്പദമാക്കി എടുത്ത തീരുമാനത്തിനെതിരെ ആക്ഷേപമുണ്ടെങ്കിൽ അതിനു നിയമപരമായി മുന്നോട്ടുപോകുന്നതു സാധാരണമാണ്. എന്നാൽ ഇവിടെ സ്വന്തം രാഷ്ട്രീയലാഭം മാത്രം കണ്ടു മറ്റുള്ളവരുടെ സ്വകാര്യജീവിതത്തിൽ കളങ്കമുണ്ടാക്കുന്നതു ശരിയായ രാഷ്ട്രീയധർമമല്ല– ശബരീനാഥൻ അഭിപ്രായപ്പെട്ടു.