Home Cover story വയല്‍ക്കിളികള്‍ നടത്തുന്ന അനാവശ്യസമരത്തിന് സര്‍ക്കാര്‍ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കീഴാറ്റൂരിലെ വയൽക്കിളി സമരത്തിന്റെ പേരിൽ ദേശീയപാതയുടെ അലൈൻമെന്റ് മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ അറിയിച്ചു. ബൈപ്പാസ് കീഴാറ്റൂരിലൂടെ മാത്രമേ നിർമ്മിക്കൂ എന്നും ഇതു സംബന്ധിച്ച് ചില സിപിഐഎമ്മുകാരെ ബോധ്യപ്പെടുത്താനായിട്ടില്ല എന്നതു വസ്തുതയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കീഴാറ്റൂരിൽ സമരം നടത്തുന്നത് കിളികളല്ല, കഴുകൻമാരാണെന്ന പൊതുമരാമത്തുവകുപ്പ് മന്ത്രി ജി.സുധാകരന്റെ പരാമർശത്തിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
കീഴാറ്റൂരിൽ വയൽക്കിളികൾ നടത്തുന്ന അനാവശ്യ സമരത്തിനു സർക്കാർ വഴങ്ങില്ല. നിർദിഷ്ട ദേശീയപാതാ ബൈപ്പാസ് അലൈൻമെന്റ് പ്രകാരം കീഴാറ്റൂരിലൂടെ മാത്രമേ നിർമിക്കൂ. ഇതിന് ബദൽ അലൈൻമെന്റില്ല. ഈ വിഷയത്തിൽ ചില സിപിഐഎമ്മുകാരെ കാര്യങ്ങൾ ബോധ്യപ്പെടുത്താനായിട്ടില്ല എന്നതു സത്യമാണ്. എന്നാൽ സിപിഐഎമ്മുകാർ ഭരിക്കുമ്പോള്‍ സിപിഐഎമ്മുകാർ എതിർക്കുന്നതുകൊണ്ട് സർക്കാരിനു വികസനം വേണ്ടെന്നു വയ്ക്കാനാവില്ല. ദേശീയപാതാ വികസനം പാടില്ലെന്നു ശഠിക്കുന്നവർ നാട്ടിലുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
നേരത്തെ, കീഴാറ്റൂരിലെ വയൽക്കിളി സമരത്തെ തള്ളിപ്പറഞ്ഞ് മന്ത്രി ജി.സുധാകരൻ നിയസഭയിൽ രംഗത്തെത്തിയിരുന്നു. കീഴാറ്റൂരിൽ സമരം നടത്തുന്ന വയൽക്കിളികൾ “കിളികളല്ല, കഴുകൻമാർ’ ആണെന്നും ജീവിതത്തിൽ ഒരിക്കൽപ്പോലും പാടത്തുപോകാത്തവരാണ് സമരത്തിൽ പങ്കെടുക്കുന്നതെന്നും സുധാകരൻ പറഞ്ഞു. വികസനവിരുദ്ധൻമാർ മാരീചവേഷം പൂണ്ടുവരികയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.
എന്നാൽ വിഷയം നിയമസഭയിൽ ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശൻ, കീഴാറ്റൂരിൽ കണ്ടത് അധികാരത്തിന്റെ പത്തു തലയുള്ള രാവണനെയാണെന്നും പാർട്ടി ഗ്രാമത്തിലേത് സിപിഐഎമ്മുകാർക്കു പോലും ബോധ്യപ്പെടുത്താത്ത വികസനമാണെന്നും കുറ്റപ്പെടുത്തി. സമരം നടത്തിയത് കഴുകൻമാരല്ല, 11 സിപിഐഎമ്മുകാരാണെന്നും ഇവരെയാണ് സിപിഐഎം പാർട്ടിയിൽനിന്നു പുറത്താക്കിയതെന്നും സതീശൻ പരിഹസിച്ചു.
വയൽ നികത്തി ദേശീയപാത ബൈപ്പാസ് നിർമിക്കുന്നതിനെതിരേയാണ് കണ്ണൂർ കീഴാറ്റൂരിലെ വയൽക്കിളി പ്രവർത്തകർ സമരം ചെയ്യുന്നത്. വയൽക്കിളി പ്രവർത്തകരുടെ നേതൃത്വത്തിൽ വയലിനു നടുവിൽ കൂടാരം നിർമിച്ചു രാപ്പകൽ കാവൽ കിടക്കുന്നതായിരുന്നു സമരരീതി. കഴിഞ്ഞ ദിവസം സമരക്കാരെ പൊലീസ് അറസ്റ്റുചെയ്തു നീക്കിയതിനു പിന്നാലെ സിപിഐഎം പ്രവർത്തകർ സമരപന്തൽ തീയീട്ടു നശിപ്പിച്ചിരുന്നു.