സുധാകരന് തിമിരം ബാധിച്ചു; മറുപടിയുമായി വയല്‍കിളികള്‍

കണ്ണൂര്‍: നിയമസഭയില്‍ വയല്‍കിളികളുടെ സമരത്തെ അധിക്ഷേപിച്ച പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെതിരെ കീഴാറ്റൂര്‍ സമരസമിതി നേതാവ് സന്തോഷ് കീഴാറ്റൂര്‍. മന്ത്രി ജി.സുധാകരന് തിമിരം ബാധിച്ചിട്ടുണ്ടെന്നും അടിയന്തരമായി ശസ്ത്രക്രിയ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

സമരത്തിലൂടെ വളര്‍ന്നുവന്നവരാണ് സി.പി.ഐയും സി.പി.എമ്മും. ആ ചരിത്രത്തിന്റെ മുഖത്ത് ജി.സുധാകരന്‍ കാര്‍ക്കിച്ച് തുപ്പുകയാണെന്നും സന്തോഷ് പറഞ്ഞു.

വയല്‍ക്കിളികള്‍ മന്ത്രിക്ക് വയല്‍ക്കഴുകന്മാരാകുന്ന് സമരത്തേയും സമര ചരിത്രത്തേയും മന്ത്രി മറന്നു പോയതുകൊണ്ടാണ്. സമരത്തില്‍ അറസ്റ്റിലായ സ്ത്രീകളുടെ വീട്ടിലേക്ക് എത്തിയാല്‍ മനസ്സിലാകും അവര്‍ കര്‍ഷകരാണോന്ന്. മന്ത്രി പ്രസ്താവന പിന്‍വലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വയല്‍ക്കിളികള്‍ക്കെതിരെ ഇന്ന് നിയമസഭയില്‍ രൂക്ഷമായ ഭാഷയിലാണ് മന്ത്രി പ്രസ്താവന നടത്തിയത്.വയലിന്റെ അരികത്ത് പോലും പോവാത്തവരാണ് സമരം നടത്തുന്നത്. വികസന വിരുദ്ധന്‍മാര്‍ മാരീച വേഷം പൂണ്ടു വരികയാണെന്നും മന്ത്രി പറഞ്ഞു. സമരക്കാര്‍ പ്രദേശത്തിന് പുറത്തു നിന്നുള്ളവരാണെന്നും അദ്ദേഹം ആരോപിച്ചു.

വയല്‍ക്കിളികളുെട സമരപ്പന്തല്‍ കത്തിച്ച സംഭവം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി.ഡി സതീശന്‍ എം.എല്‍.എ അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം.