ബിജെപിക്ക് വേണ്ടി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും, വര്‍ഗീയത പടര്‍ത്താനും മാധ്യമങ്ങള്‍ തയ്യാറെന്ന് കോബ്ര പോസ്റ്റ്

ന്യൂഡല്‍ഹി: ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കുന്ന രീതിയില്‍ ഫലങ്ങളെ സ്വാധീനിക്കുവാനും, വര്‍ഗീയ കലാപമുണ്ടാക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുവാനും ഇന്ത്യയിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. കോബ്രാ പോസ്റ്റ് എന്ന ഓണ്‍ലൈന്‍ മാധ്യമമാണ് ഇതേ കുറിച്ച് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

ഏത് രാഷ്ട്രീയ പാര്‍ട്ടിയാണോ പണം നല്‍കുന്നത് അവരുടെ എതിരാളികള്‍ക്കെതിരെ തെറ്റായ വാര്‍ത്തകള്‍ നല്‍കാന്‍ മാധ്യമങ്ങള്‍ സന്നദ്ധരാണെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് കോബ്രാ പോസ്റ്റ് റിപ്പോര്‍ട്ടിലൂടെ പുറത്ത് വന്നത്. പുഷ്പ ശര്‍മ്മ എന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക നടത്തിയ അന്വേഷണത്തിലൂടെയാണ് ഇക്കാര്യം പറയുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി രണ്ട് ഡസനോളം മാധ്യമപ്രവര്‍ത്തകരെ കണ്ടുവെന്നും ,ആറ് കോടി രൂപ മുതല്‍ 50 കോടി രൂപ വരെ വാഗ്ദാനം ചെയ്തപ്പോള്‍, അവരുടെ മാധ്യമസ്ഥാപനങ്ങളില്‍ പാര്‍ട്ടികള്‍ക്കു വേണ്ടി പ്രചരണം നടത്താന്‍ അവസരം നല്‍കാമെന്ന് ഉറപ്പ് നല്‍കിയതായും അന്വേഷണ പരമ്പരയില്‍ പുഷ്പ ശര്‍മ്മ വ്യക്തമാക്കുന്നുണ്ട്.

ആദ്യ മൂന്നു മാസങ്ങളില്‍ ഹിന്ദുത്വ ആശയങ്ങള്‍ ശക്തമായി പ്രചരിപ്പിക്കുകയും തുടര്‍ന്ന് വിനയ് കത്യാര്‍, ഉമാ ഭാരതി, മോഹന്‍ ഭാഗവത് എന്നീ ആര്‍എസ്എസുകാരുടെ തീവ്ര ഹിന്ദുത്വ ആശയ പ്രസംഗങ്ങള്‍ പ്രചരിപ്പിക്കുകയും, തുടര്‍ന്ന്‌ രാഹുല്‍ ഗാന്ധി, മായാവതി, അഖിലേഷ് യാദവ് എന്നിവര്‍ക്കെതിരെ അധിക്ഷേപിക്കുന്ന തരത്തിലേക്ക് പ്രചരണ രീതി മാറ്റുകയും ചെയ്യുമെന്നും മാധ്യമ പ്രവര്‍ത്തകര്‍ സൂചിപ്പിച്ചതായി പുഷ്പ ശര്‍മ്മ സൂചിപ്പിക്കുന്നു.

ചാനലുകള്‍ തുടങ്ങിവയ്ക്കുന്ന പ്രചാരണം തുടര്‍ന്ന് പ്രിന്റ്, ഓണ്‍ലൈന്‍, സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലും എത്തിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യ ടിവി, ദൈനിക് ജാഗരണ്‍, ഹിന്ദി ഖബര്‍, സബ് ടിവി, ഡിഎന്‍എ, അമര്‍ ഉജാല, 9-എക്‌സ് തഷാന്‍, സമാചാര്‍ പ്ലസ്, എച്ച്എന്‍എന്‍ 24×7, പഞ്ചാബ് കേസരി, സ്വതന്ത്ര ഭാരത്, സ്‌കൂപ് വൂപ്, റെഡിഫ്, ഇന്ത്യ വാച്ച്, സാധന പ്രൈം ന്യൂസ് എന്നീ മാധ്യമസ്ഥാപനങ്ങളുമായാണ് പുഷ്പ ശര്‍മ്മ സംസാരിച്ചത്. ഇവരെല്ലാം ആര്‍എസ്എസ്-ബിജെപി ചായ് വ് ഉള്ളവരാണെന്ന്
സമ്മതിക്കുകയും ചെയ്യുന്നുണ്ടെന്നും പുഷ്പ ശര്‍മ പറയുന്നു.

ഇന്ത്യയില്‍ മാധ്യമങ്ങളെ സംബന്ധിച്ചുള്ള നിയമങ്ങള്‍ ശക്തമായിരിക്കെയാണ് ചില മാധ്യമങ്ങള്‍ പരസ്യമായി ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുന്നത്. ബിജെപിക്ക് അനൂകൂലമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ മാത്രമല്ല, പരസ്യങ്ങള്‍ പ്രചരിപ്പിക്കാനും തയ്യാറാണെന്ന് ഇവര്‍ തന്നെ പറയുന്നു. പ്രചാരണം എങ്ങനെ ചെയ്യണമെന്ന മാര്‍ഗനിര്‍ദ്ദേശങ്ങളും പുഷ്പ ശര്‍മ്മയ്ക്ക് നല്‍കിയതായി ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.