അടൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ വിവാഹം 30 കാരനുമായി; അമ്മയും രണ്ടാനച്ഛനുമുള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ ശൈശവ വിവാഹം പൊലീസ് തടഞ്ഞു. ഏനാത്ത് സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ വിവാഹമാണ് പൊലീസ് തടഞ്ഞത്. പെണ്‍കുട്ടിയുടെ അമ്മ, രണ്ടാനച്ഛന്‍, വരന്‍ എന്നിവരുടെ പേരില്‍ കേസെടുത്തു. നാളെയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 17 കാരിയുടെ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്.

എന്നാല്‍ നാട്ടുകാരില്‍ ചിലര്‍ സംഭവം പൊലീസിനെ അറിയിച്ചു. ഏനാത്ത് പൊലീസെത്തി വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ വിവാഹം നിയമവിരുദ്ധമാണെന്ന് മനസിലായി. തുടര്‍ന്നാണ് അടുത്ത ബന്ധുക്കളുടെ പേരില്‍ കേസെടുത്തത്. ശൈശവ വിവാഹ നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.

ഏഴ് മാസം മുമ്പാണ് ഗള്‍ഫ്കാരനായ യുവാവുമായി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ വിവാഹം നിശ്ചയിച്ചത്. പെണ്‍കുട്ടിയുടെ രണ്ടാനച്ഛന്‍ മുന്‍കൈ എടുത്താണ് മുപ്പതുകാരനുമായുള്ള വിവാഹം ഉറപ്പിച്ചത്. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി.