വയനാട്ടില്‍ കോടികളുടെ സര്‍ക്കാര്‍ ഭൂമി മറിച്ചു വില്‍ക്കുന്ന ഭൂ മാഫിയ

ജോളി ജോളി
വയനാട്ടില്‍ കോടികളുടെ സര്‍ക്കാര്‍ ഭൂമി മറിച്ചു വില്‍ക്കുന്ന ഭൂ മാഫിയ സജീവമാണെന്ന് തെളിയുന്നു. ഏഷ്യാനെറ്റ് ന്യൂസാണ് വയനാട്ടില്‍ മിച്ചഭൂമി സ്വകാര്യ ഭൂമിയാക്കുന്ന ഇടനിലക്കാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും മറിമായം തുറന്നുകാട്ടിയത്.ഇടനിലക്കാര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥരും ഭരണകക്ഷിയിലെ നേതാക്കളും വരെ നീളുന്നതാണ് ഈ റാക്കറ്റ്.

ലക്ഷങ്ങള്‍ കൈക്കൂലി കൊടുത്താല്‍ സര്‍ക്കാര്‍ ഭൂമി ഭൂമാഫിയ തീറെഴുതി തരും.വയനാട് റിപ്പോര്‍ട്ടര്‍ ജയ്‌സണ്‍ മണിയങ്കാടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.മിച്ചഭൂമി സ്വകാര്യ ഭൂമിയാക്കുന്ന മാഫിയ ഉണ്ടെന്ന് അറിഞ്ഞാണ് മാനന്തവാടിയിലെ ബ്രോക്കര്‍മാരിലേക്ക് അന്വേഷണം എത്തിയത്.

റിസോര്‍ട്ട് വാങ്ങിക്കാനെന്ന വ്യാജേന സമീപിച്ചപ്പോള്‍ കുറുമ്ബാലക്കോട്ടയില്‍ നാലരയേക്കര്‍ മിച്ചഭൂമി അടക്കം പത്തൊമ്ബതരയേക്കര്‍ വില്‍ക്കാനുണ്ടെന്ന് അറിയിച്ചു.
സ്ഥലം കണ്ടപ്പോള്‍ ബ്രോക്കര്‍ പറഞ്ഞത് ഇങ്ങനെ: ‘വേലി കെട്ടിയതുകൊണ്ട് ഇതിനകത്ത് പെട്ടെന്നൊന്നും കയറാന്‍ പറ്റില്ല.മിച്ചഭൂമിയെന്നല്ല ഏതുഭൂമിയെന്ന് പറഞ്ഞാലും പെട്ടെന്ന കയറാന്‍ സാധിക്കില്ല.മിച്ചഭൂമിയുണ്ടോയെന്ന് ഉറപ്പിക്കാന്‍ കോട്ടത്തറ വില്ലേജ് ഓഫീസിലേക്ക് പോയി.മിച്ചഭൂമി മാറ്റിയിട്ടാല്‍ മാത്രമേ ശരിയാകൂ ‘എന്നായിരുന്നു വില്ലേജ് ഓഫീസറുടെ പ്രതികരണം.മിച്ചഭൂമിക്ക് രേഖയുണ്ടെന്ന് ഉറപ്പാക്കിയാല്‍ സ്ഥലം വാങ്ങാന്‍ കഴിയുമെന്ന വ്യക്തമായി.ഇതോടെ ഇതിനുള്ള ഇടനിലക്കാരനെ കുറിച്ചുള്ള വിവരങ്ങള്‍ ബ്രോക്കര്‍മാരില്‍ നിന്ന് കിട്ടി.

പടിഞ്ഞാറേത്തറ കുഞ്ഞുമുഹമ്മദായിരുന്നു ഇടനിലക്കാരന്‍.
20 ലക്ഷം മുടക്കാമെങ്കില്‍ ശരിയാക്കാമെന്നായിരുന്നു അയാളുടെ പ്രതികരണം.തുടര്‍ന്ന് ഡപ്യൂട്ടി കളക്ടര്‍ ടി.സോമനാഥിന്റെ ഓഫീസിലേക്ക് കുഞ്ഞുമുഹമ്മദ്കൂട്ടിക്കൊണ്ടുപോയി.ഒരു പതിനായിരം രൂപ വേണമെന്നും ഓഫീസില്‍ വച്ചു വേണ്ടെന്നും ഡപ്യൂട്ടി കളക്ടര്‍.
പിന്നീട് ഡപ്യൂട്ടി കളക്ടര്‍ക്ക് തുക പുറത്ത് വച്ച്‌ കൈമാറുന്നു.കോഴിക്കോട്ടെ ഹോട്ടല്‍ മുറിയില്‍ ബ്രോക്കര്‍മാരുടെ സാന്നിധ്യത്തില്‍ ഉടമകള്‍ക്ക് 10000 രൂപ ടോക്കണ്‍ നല്‍കി കച്ചവടം ഉറപ്പിച്ചു.മിച്ചഭൂമിയടക്കം ഏക്കറിന് 12 ലക്ഷത്തി എഴുപത്തിയയ്യായിരം രൂപയ്ക്ക് കച്ചവടം.

തുടര്‍ന്ന് സിപിഐ എക്‌സിക്യൂട്ടീവ് അംഗം പിജെ.ബാബുവിനെ കാണാന്‍ വേണ്ടി ഇടനിലക്കാരന്‍ നിര്‍ദ്ദേശിച്ചു.വേണ്ട സഹായങ്ങള്‍ താന്‍ പറഞ്ഞുതരാമെന്നായിരുന്നു പാര്‍ട്ടി അംഗത്തിന്റെ മറുപടി.ബാക്കിയുള്ള കാര്യങ്ങള്‍ പിന്നീട് സംസാരിക്കാമെന്ന് പറഞ്ഞ് പിരിഞ്ഞു.അഞ്ചുദിവസം കഴിഞ്ഞപ്പോള്‍ സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയെ കാണാന്‍ കുഞ്ഞുമുഹമ്മദ് കൂട്ടിക്കൊണ്ടുപോയി.വിജയന്‍ ചെറുകരയുടെ പ്രതികരണം ഇങ്ങനെ: ‘മിച്ചഭൂമി വീട് വെക്കാന്‍ പതിച്ചുകൊടുക്കുന്നത് പോലെയല്ല ഇത്. നിങ്ങള്‍ റിസോര്‍ട്ടിനായി വരുന്നതോട് കൂടി തേനീച്ച്‌ പൊതിയുന്ന മാതിരി ഇവന്മാര്‍ നിങ്ങളെ വേട്ടയാടും. ‘

ആരാണ് വേട്ടയാടുന്നതെന്ന ചോദിച്ചപ്പോള്‍ റവന്യുക്കാരെ എന്നും നിങ്ങള്‍ അവിടെ നില്‍ക്കുന്നിടത്തോളം കാലം അവരെ തീറ്റിപോറ്റേണ്ടി വരുമെന്നും മറുപടി.എവിടെയങ്കിലും വ്ച്ച്‌ ഇത് തീര്‍ക്കുന്നതായിരിക്കും നല്ലതെന്നും അല്ലെങ്കില്‍ ഇങ്ങനെ കൊടുത്തുകൊണ്ടിരിക്കേണ്ടി വരുമെന്നും സിപിഐ ജില്ലാ സെക്രട്ടറി വിശദമാക്കി.മിച്ചഭൂമി റിസോര്‍ട്ട് കാരുടെ പേരിലാക്കാന്‍ ഇടപെടാമെന്നും വിജയന്‍ ചെറുകര വാഗ്ദാനം നല്‍കി.സോമനോട് സംസാരിക്കട്ടെ..പ്രൊസീഡ് ചെയ്‌തോളൂ എന്നും നിര്‍ദ്ദേശം നല്‍കി.പണം വാഗ്ദാനം ചെയ്തപ്പോള്‍ പിന്നീട് സംസാരിക്കാം..ആദ്യം കാര്യം നടക്കട്ടെയെന്നായിരുന്നു വിജയന്‍ ചെറുകരയുടെ പ്രതികരണം.

തുടര്‍ന്ന് ഡപ്യൂട്ടി കളക്ടറുടെ വീട്ടിലെത്തി വാര്‍ത്താസംഘം കാണുകയും, അദ്ദേഹം ഫോണില്‍ വിജയന്‍ ചെറുകരയുമായി ഫോണില്‍ സംസാരിക്കുകയും ചെയ്യുന്നു.വേറെ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും രേഖയുണ്ടാക്കാന്‍ സമയമെടുക്കുമെന്നു ഡപ്യൂട്ടി കളക്ടര്‍.
ഓരോരുത്തര്‍ക്കും കൊടുക്കേണ്ട കൈക്കൂലിയും ഇടനിലക്കാരന്‍ കുഞ്ഞുമുഹമ്മദ് വ്യക്തമാക്കി.വിജയന്‍ ചെറുകരയ്ക്ക് 10 ലക്ഷം.
തിരുവനന്തപുരത്തടക്കം ശരിയാക്കുന്നത് വിജയന്‍.സോമനാഥന് 10 ലക്ഷം.
തുടര്‍ന്ന് ഇതിന്റെ ആദ്യ ഗഡുവും വാങ്ങി.എല്ലാം മുകളില്‍ നിന്നുള്ള ഉത്തരവെന്ന വരുത്തിതീര്‍ക്കാന്‍ മിച്ചഭൂമി പ്രശ്‌നമുള്ളതിനാല്‍ കരം അടയ്ക്കാന്‍ റവന്യു മന്ത്രിക്ക് അപേക്ഷ നല്‍കാന്‍ ഡപ്യൂട്ടി കളക്ടര്‍ നിര്‍ദ്ദേശിച്ചു.കുഞ്ഞുമുഹമ്മദ് സംഘത്തെ കൂട്ടി തിരുവനന്തപുരത്ത് എം.എന്‍.സ്മാരകത്തിലെത്തി.

സെക്രട്ടേറിയറ്റിലേക്ക് പാസ് തരപ്പെടുത്താനാണ് എം.എന്‍.സ്മാരകത്തിലെത്തിയത്.തുടര്‍ന്ന് റവന്യു മന്ത്രിയുടെ ഓഫീസിലെത്തി അപേക്ഷ നല്‍കി.പിന്നീട് അപേക്ഷ വയനാട് കളക്ടര്‍ക്ക് കൈമാറിയെന്ന് മറുപടി റവന്യു മന്ത്രിയുടെ ഓഫീസില്‍ നിന്ന് കിട്ടി.
ഒളിക്യാമറ വഴി വാര്‍ത്ത കൊടുത്തതിന്റെ പേരില്‍ മാത്രം പാര്‍ട്ടിക്ക് നടപടി എടുക്കാനാവില്ലെന്നായിരുന്നു സിപിഐ സംസ്്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം.പാര്‍ട്ടി അന്വേഷിച്ച ശേഷം ഇക്കാര്യത്തില്‍ നടപടി എടുക്കുമെന്നും അറിയിച്ചു.സംഭവത്തെ കുറിച്ച്‌ റവന്യു വകുപ്പ് അന്വേഷിക്കുമെന്ന് റവന്യു മന്ത്രി ചന്ദ്രശേഖരന്‍ അറിയിച്ചു.

സംഭവം വിവാദമായതോടെ പ്രതിപക്ഷവും അന്വേഷണം ആവശ്യപ്പെട്ടു.
അതിനിടെ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയ വയനാട് ഡെപ്യൂട്ടി കളക്ടര്‍ ടി.സോമനാഥനെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യാന്‍ ജില്ലാ കളക്ടര്‍ക്ക് റവന്യൂമന്ത്രി നിര്‍ദേശം നല്‍കി.ഏഷ്യനെറ്റ് ന്യൂസ് വാര്‍ത്ത പുറത്തു വിട്ട് രണ്ട് മണിക്കൂര്‍ തികയും മുന്‍പാണ് ഉന്നത ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടായിരിക്കുന്നത്.