ഷിക്കാഗോയില്‍ ഏപ്രില്‍ എട്ടിന് പ്രാര്‍ത്ഥനാ സംഗമം നടന്നു

ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: ഏപ്രില്‍ പത്തിനു തിരുവല്ലയില്‍ നടന്ന ദേശീയ പ്രാര്‍ത്ഥനാദിനത്തോടനുബന്ധിച്ച് ഷിക്കാഗോയിലുള്ള വിവിധ പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ ഫെല്ലോഷിപ്പ് ഓഫ് പെന്തക്കോസ്തല്‍ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ എട്ടാംതീയതി ഞായറാഴ്ച പ്രത്യേക പ്രാര്‍ത്ഥനാ സംഗമം നടന്നു.

ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ അസംബ്ലിയില്‍ നടന്ന സംഗമത്തില്‍ പാസ്റ്റര്‍ ജിജു ഉമ്മന്‍, പാസ്റ്റര്‍ ബിജു വില്‍സണ്‍ എന്നിവര്‍ നേതൃത്വം നല്കി. ഭാരതത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുക എന്ന ലക്ഷ്യത്തോടുകൂടി സംഘടിപ്പിച്ച പ്രാര്‍ത്ഥനയില്‍ നിരവധി പേര്‍ പങ്കെടുത്തു.

പാസ്റ്റര്‍ ഉണ്ണൂണ്ണി മാത്യു പ്രാരംഭ പ്രാര്‍ത്ഥന നടത്തി. കുര്യന്‍ ഫിലിപ്പ് ആമുഖ പ്രസ്താവനയും, തിരുവല്ലാ സമ്മേളനത്തിന്റെ വിശദീകരണങ്ങളും നല്‍കി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്കുവേണ്ടിയും, കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുവേണ്ടിയും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. സഭാ പ്രവര്‍ത്തകരും പ്രവര്‍ത്തനങ്ങളും വര്‍ഗ്ഗീയ ശക്തികളുടെ അതിക്രമങ്ങള്‍ക്ക് ഇരയാകേണ്ടിവരുന്ന സാഹചര്യത്തെ മുന്‍നിര്‍ത്തിയാണ് കേരളത്തിലും വിദേശങ്ങളിലുമുള്ള പെന്തക്കോസ്ത് സഭകളുടെ ദേശീയ നേതൃത്വം പ്രാര്‍ത്ഥനകള്‍ക്ക് ആഹ്വാനം നല്‍കിയത്. പാസ്റ്റര്‍ തോമസ് മാത്യു (കേരളം), പാസ്റ്റര്‍ തോമസ് ചെറിയാന്‍ (രാജസ്ഥാന്‍) എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. ശാരോണ്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ അന്തര്‍ദേശീയ. പ്രസിഡന്റ് പാസ്റ്റര്‍ ജോണ്‍ തോമസ് സമാപന സന്ദേശം നല്കി.

തിരുവല്ലയില്‍ നടന്ന സമ്മേളനത്തില്‍ പതിനായിരത്തിലധികം വിശ്വാസികള്‍ രാവിലെ 8 മുതല്‍ വൈകിട്ട് 8 വരെ നടന്ന ദേശീയ പ്രാര്‍ത്ഥനാദിനത്തില്‍ പങ്കുകൊണ്ടു.

കുര്യന്‍ ഫിലിപ്പ് അറിയിച്ചതാണിത്.