33 C
Kochi
Friday, March 29, 2024
സിറിയയില്‍ അമേരിക്ക വ്യോമാക്രമണം തുടങ്ങി; രാസായുധ സംരഭങ്ങള്‍ തകര്‍ക്കുമെന്ന് ട്രംപ്

സിറിയയില്‍ അമേരിക്ക വ്യോമാക്രമണം തുടങ്ങി; രാസായുധ സംരഭങ്ങള്‍ തകര്‍ക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: സിറിയയില്‍ അമേരിക്ക വ്യോമാക്രമണം തുടങ്ങി. ബ്രിട്ടനും ഫ്രാന്‍സിനൊപ്പമാണ് അമേരിക്ക സൈനിക നടപടി കൈകൊണ്ടിരിക്കുന്നത്. സിറിയയിലെ രാസായുധ ആക്രമണത്തിന് മറുപടിയായാണ് ആക്രമണം.സിറിയയുടെ രാസായുധ കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.

ആക്രമണം നടത്തിയ കാര്യം യുഎസ് പ്രസിഡന്റ് ട്രംപ് അടക്കം മൂന്ന് രാഷ്ട്രത്തലവന്മാരും സ്ഥിരീകരിച്ചു. സിറിയയിക്കെതിരെ ആക്രമണം ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ദമാസ്‌ക്കസില്‍ നിന്ന് വന്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ദമാസ്‌ക്കസിലെ സിറിയന്‍ സയന്റിഫിക് റിസര്‍ച്ച് കേന്ദ്രം ആക്രമിക്കപ്പെട്ടതായി മനുഷ്യാവകാശ സംഘടനയായ സിറിയിന്‍ ഒബ്‌സര്‍ വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു.

സിറിയയിലെ രാസായുധ  ആക്രമണത്തില്‍ കുഞ്ഞുങ്ങളടക്കം 70 പേരാണ് കൊല്ലപ്പെട്ടത്. രാസായുധ നിര്‍മാണത്തിന് സിറിയയ്ക്ക് ഉത്തര കൊറിയയുടെ സഹായം ലഭിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഏറ്റവും അപകടകരമായ രാസായുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഉത്തര കൊറിയ സിറിയയെ സഹായിക്കുന്നതായാണ് റിപ്പോര്‍ട്ട്. ആസിഡിനെ പ്രതിരോധിക്കുന്ന ടൈലുകള്‍, വാല്‍വുകള്‍, പൈപ്പുകള്‍ തുടങ്ങിയവ വന്‍തോതില്‍ ഉത്തരകൊറിയ സിറിയയ്ക്കു കൈമാറിയതായാണു വിവരം. യുഎന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദ് ന്യൂയോര്‍ക്ക് ടൈസാണു റിപ്പോര്‍ട്ട് ചെയ്തത്.

സിറിയയുടെ ആയുധപ്പുരകളും മിസൈല്‍ നിര്‍മാണശാലയും ഉത്തര കൊറിയയുടെ മിസൈല്‍ തന്ത്രജ്ഞര്‍ സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ സിറിയന്‍ സൈന്യം വ്യാപകമായ തോതില്‍ ക്ലോറിന്‍ ഗ്യാസ് ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെയാണു രാസായുധ നിര്‍മാണത്തിന് ഉത്തര കൊറിയയുടെ സഹായം ലഭിക്കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍. അതേസമയം, ക്ലോറിന്‍ ഗ്യാസ് ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങള്‍ സിറിയന്‍ സര്‍ക്കാര്‍ തള്ളിയിരുന്നു.

ഒരു ചൈനീസ് വ്യാപാര കമ്പനിയുടെ സഹായത്തോടെ 2016 അവസാനവും 2017 ആദ്യവുമായി അഞ്ച് കപ്പല്‍ നിറയെ രാസായുധ നിര്‍മാണത്തിനു സഹായിക്കുന്ന വസ്തുക്കള്‍ ഉത്തരകൊറിയ സിറിയയിലെത്തിച്ചെന്നാണു വിവരം. ഇതിനുപുറമെ മുന്‍ വര്‍ഷങ്ങളിലും ഇത്തരത്തില്‍ ‘സംശയാസ്പദമായ വസ്തു’ക്കള്‍ ഉത്തരകൊറിയ സിറിയയ്ക്കു കൈമാറിയതായി പറയപ്പെടുന്നു. 2012നും 2017നും ഇടയിലാണ് ഇടപാട് ഏറ്റവും കാര്യക്ഷമമായി നടന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു