ഒത്തു തീര്‍പ്പിന് ഡോക്ടര്‍മാര്‍; ചര്‍ച്ചയ്ക്ക് സാധ്യത തെളിയുന്നു

തിരുവനന്തപുരം: സമരം അവസാനിപ്പിക്കാന്‍ ഡോക്ടര്‍മാരുടെ നീക്കം. മൂന്ന് ഡോക്ടര്‍മാരുള്ള പി.എച്ച്.സികളില്‍ വൈകീട്ട് വരെ ഒ.പി പ്രവര്‍ത്തിപ്പിക്കാമെന്ന് കെജിഎംഒഎ അറിയിച്ചു. രോഗികളുടെ എണ്ണത്തിനനുസരിച്ച് ജോലി ക്രമീകരിക്കണമെന്നും ഡോക്ടര്‍മാര്‍. നിലപാട് സര്‍ക്കാരിനെ വാക്കാല്‍ അറിയിച്ചു. രേഖാമൂലം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രിയുടെ ഓഫീസ് ഡോക്ടര്‍മാര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി സമരക്കാരുമായി ഇന്ന് തന്നെ ചര്‍ച്ച നടത്തിയേക്കും.

ഡോക്ടര്‍മാരുടെ സമരത്തെ നേരിടുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ രാവിലെ പറഞ്ഞിരുന്നു. നോട്ടീസ് തരാതെ സമരം ചെയ്യുന്നവരുമായി ചര്‍ച്ചയില്ല. ഒരു കാരണവുമില്ലാതെയാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആവശ്യത്തിന് തസ്തിക സൃഷ്ടിച്ച ശേഷമാണ് പുതിയ പരിഷ്‌കരണം തുടങ്ങിയത്. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഒപി സമയം നീട്ടിയത് ജനങ്ങള്‍ക്കുവേണ്ടിയാണ്. പ്രയാസങ്ങള്‍ ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാമായിരുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. ആര്‍ദ്രം പദ്ധതി നിര്‍ത്തിവെയ്ക്കില്ലെന്നും അത് പൊളിക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിക്കരുതെന്നും മന്ത്രി പറഞ്ഞിരുന്നു.

കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒപി സമയം രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറുവരെയാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള മൂന്ന് ഡോക്ടര്‍മാരെ നിയമിച്ചുവെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് 1.30 വരെയും 1.30 മുതല്‍ വൈകുന്നേരം ആറുവരെയുമെന്ന കണക്കില്‍ നാലര മണിക്കൂര്‍ വീതമാണ് ഡ്യൂട്ടി സമയം നിശ്ചയിച്ചത്. ഇത് റൊട്ടേഷന്‍ വ്യവസ്ഥയിലായിരിക്കും. അതിനാല്‍ ഡോക്ടര്‍മാരുടെ ജോലിഭാരം കൂടുന്നുവെന്ന വാദത്തില്‍ കഴമ്പില്ല.

1957 മുതല്‍ 2017 വരെയും പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഒരു ഡോക്ടര്‍ മാത്രമാണുണ്ടായിരുന്നത്. രോഗീപരിചരണം, പ്രതിരോധ കുത്തിവയ്പ്പ്, ഫീല്‍ഡ്തല പ്രവര്‍ത്തനം, സെമിനാറുകള്‍ എന്നിവയെല്ലാം ഈ ഡോക്ടര്‍ ഒറ്റയ്ക്കു നോക്കിയിരുന്നു. ഇപ്പോള്‍ മൂന്ന് ഡോക്ടര്‍മാര്‍ക്കൊപ്പം നാല് സ്റ്റാഫ് നഴ്‌സുമാര്‍, ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ് തുടങ്ങിയവരേയും നിയമിച്ചിട്ടുണ്ട്.

മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ ഒപി ഡ്യൂട്ടി രാവിലെ എട്ടുമുതല്‍ വൈകിട്ട് മൂന്നുവരെയാണ്. കാര്‍ഡിയോളജി പോലെയുള്ള സ്‌പെഷ്യല്‍റ്റികള്‍ വൈകിട്ട് ആറുമണിവരെ പ്രവര്‍ത്തിക്കുന്നുണ്ട്. അതിരാവിലെ ഓപ്പറേഷന്‍ തിയറ്ററില്‍ കയറുന്ന ഡോക്ടര്‍മാര്‍ പലപ്പോഴും രാത്രിയാണ് അവിടെനിന്നും ഇറങ്ങുന്നത്. കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലേയും ഡോക്ടര്‍മാര്‍ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ജോലി ചെയ്യുന്നുണ്ട്. സമയം നോക്കാതെ ജോലി ചെയ്യുന്ന ഭൂരിപക്ഷം ഡോക്ടര്‍മാര്‍ ഉള്ളപ്പോഴാണു നാലര മണിക്കൂര്‍ ജോലി ചെയ്യാന്‍ ചില ഡോക്ടര്‍മാര്‍ മടിക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.

ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സായാഹ്ന ഒപികൾ തുടങ്ങിയതിൽ പ്രതിഷേധിച്ചു ജോലിയിൽ നിന്നു വിട്ടുനിന്ന പാലക്കാട് കുമരംപുത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോ. ലതികയെ സസ്പെൻഡ് ചെയ്യുകയും രണ്ടു ഡോക്ടർമാർക്ക് നോട്ടീസ് നൽകുകയും ചെയ്തതിനെ തുടര്‍ന്നാണ് സമരം പ്രഖ്യാപിച്ചത്.