വര്‍ക്കലയില്‍ സ്വകാര്യ വ്യക്തിക്ക് നല്‍കിയത് സര്‍ക്കാര്‍ ഭൂമിയെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ സ്വകാര്യ വ്യക്തിക്ക് നല്‍കിയത് സര്‍ക്കാര്‍ ഭൂമിയെന്ന് കണ്ടെത്തല്‍. ഭൂമി പുറമ്പോക്കെന്ന് ജില്ലാ സര്‍വേ സുപ്രണ്ട് കണ്ടെത്തി. സര്‍വ്വേ വകുപ്പ് റിപ്പോര്‍ട്ട് കളക്ടര്‍ക്ക് നല്‍കും. സബ് കലക്ടറായിരുന്ന ദിവ്യ എസ്.അയ്യര്‍ ഭൂമി കൈമാറിയത് വിവാദമായിരുന്നു

ഒരു കോടിരൂപ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി ദിവ്യ എസ്.അയ്യര്‍ സ്വകാര്യവ്യക്തിക്ക് വിട്ടുകൊടുത്തതാണ് വിവാദമായത്. വര്‍ക്കല വില്ലിക്കടവില്‍ സംസ്ഥാന പാതയോരത്ത് സ്വകാര്യവ്യക്തി അനധികൃതമായി കൈവശംവച്ചിരുന്ന ഭൂമി കഴിഞ്ഞ ജൂലൈയില്‍ റവന്യുവകുപ്പ് ഏറ്റെടുത്തിരുന്നു. നടപടിക്കെതിരെ സ്വകാര്യവ്യക്തി നല്‍കിയ ഹര്‍ജിയില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ സബ് കലക്ടറോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് ഭൂമി സ്വകാര്യവ്യക്തിക്ക് വിട്ടുകൊടുത്ത് ദിവ്യ എസ്.അയ്യര്‍ ഉത്തരവിറക്കിയത്.

വര്‍ക്കല താലൂക്കില്‍ അയിരൂര്‍ വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലെ വില്ലിക്കടവില്‍ വര്‍ക്കല-പാരിപ്പള്ളി സംസ്ഥാനപതയോരത്തെ സ്ഥലം സ്വകാര്യവ്യക്തിക്ക് പതിച്ചു നല്‍കിയ നടപടിയാണ് വിവാദമായിരിക്കുന്നത്. 27 സെന്റ് റോഡ് പുറമ്പോക്ക് സ്വകാര്യവ്യക്തി അനധികൃതമായി കൈവശംവച്ചിരിക്കുന്നതായി കണ്ടെത്തി വര്‍ക്കല തഹസീല്‍ദാര്‍ കഴിഞ്ഞ ജൂലൈ 19ന് ഏറ്റെടുത്തു. ഇവിടെ അയിരൂര്‍ പൊലീസ് സ്റ്റേഷന് കെട്ടിടം നിര്‍മിക്കണമെന്ന് തീരുമാനിച്ച് ഒഴിച്ചിടുകയും ചെയ്തു. എന്നാല്‍ റവന്യുവകുപ്പിന്റെ നടപടി ചോദ്യം ചെയ്ത് ഭൂമി കൈവശം വച്ചിരുന്ന വ്യക്തി ഹൈക്കോടതിയെ സമീപിച്ചു.

ഉചിതമായ തീരുമാനമെടുക്കാന്‍ കോടതി സബ് കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് സബ് കലക്ടര്‍ പരാതിക്കാരിയുടെ ഭാഗം കേട്ടതിനുശേഷം തഹസീല്‍ദാറുടെ നടപടി റദ്ദാക്കുകയായിരുന്നു.