തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരമില്ലേയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഭ്യന്തരമന്ത്രി സമ്പൂര്‍ണ പരാജയമാണെന്നും ഉന്നത നേതാക്കളെ രക്ഷിക്കാന്‍ നീക്കം നടക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന ഭരണകൂടം ഉറങ്ങുകയാണെന്നും മുഖ്യമന്ത്രിയുടേത് ഗുരുതര വീഴ്ചയാണന്നും ചെന്നിത്തല പറഞ്ഞു. സിപിഐഎമ്മിന് പങ്കുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി പ്രശ്നത്തില്‍ ഇടപെടാത്തത്. മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ പ്രാപ്തിയില്ലെന്ന് പിണറായി തെളിയിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നത് ഉന്നത ഉദ്യോഗസ്ഥരെ സഹായിക്കാനാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനത്തെ പോലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും റൂറൽ എസ്പിക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആർടിഎഫ് ഉദ്യോഗസ്ഥരുടെ അറസ്റ്റിനു പിന്നിൽ ബാഹ്യശക്തികളുടെ ഇടപെടൽ ഉണ്ടായെന്ന് വ്യക്തമാണെന്നും ചെന്നിത്തല പറഞ്ഞു.
വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സിപിഐഎം പ്രാദേശിക നേതൃത്വത്തിനെതിരെ ശ്രീജിത്തിന്റെ സഹോദരന് രംഗത്തെത്തിയിരുന്നു. ആളുമാറി കസ്റ്റഡിയിലെടുത്ത് ശ്രീജിത്ത് ഇരയായി. സിപിഐഎം നേതാക്കളിലേക്കും അന്വേഷണം എത്തണമെന്ന് ശ്രീജിത്തിന്റെ സഹോദരന് രഞ്ജിത്ത് പറഞ്ഞു. ആലുവ റൂറല്‍ എസ് പി എ വി ജോര്‍ജിനെതിരെയും രഞ്ജിത്ത് ആരോപണം ഉന്നയിച്ചിട്ടുണ്ട്. ശ്രീജിത്തിന്റെ മരണത്തിന് എ വി ജോര്‍ജ് ആണ് ഉത്തരവാദിയെന്നും രഞ്ജിത്ത് പറഞ്ഞു.
വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ ബലിയാടാക്കി എന്ന് അറസ്റ്റിലായ ജിതിന് രാജിന്റെ ബന്ധുക്കളും പറഞ്ഞു. അറസ്റ്റ് പലരുടേയും മുഖം രക്ഷിക്കാനെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആര്‍ടിഎഫ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കസ്റ്റഡിയിലെടുത്തയുടന്‍ പൊലീസിന് കൈമാറുകയാണ് ചെയ്തതെന്നും ജിതിന് രാജിന്റെ അമ്മാവന് സിബി പറഞ്ഞു.
അതിനിടെ വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത മൂന്ന് ആര് ടി എഫ് ഉദ്യോഗസ്ഥരെ ഇന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. പറവൂര്‍ മജിസ്ട്രേറ്റിനെ ഹൈക്കോടതി സ്ഥലം മാറ്റിയ സാഹചര്യത്തില്‍ പ്രതികളെ പറവൂര്‍ മുന്‍സിഫ് കോടതയിലാണ് ഹാജരാക്കുക. പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് സൂചന.