മനോജ് മനയിൽ
ഗുരുവായൂരിലെ പ്രസാദ ഊട്ടുപുര ഇതരമതസ്ഥർക്ക് തുറന്നു കൊടുത്തു. നന്നായി. വിശപ്പാണു മനുഷ്യന്റെ പ്രാഥമിക വികാരം. അതുകഴിഞ്ഞേ മറ്റുള്ളവയുള്ളു. ” ‘മാനവസേവ മാധവസേവ’ എന്നൊക്കെ ഏമ്പക്കത്തോടൊപ്പം തള്ളിവിടാൻ എളുപ്പമാണു. പ്രവൃത്തിയിലാണു കാര്യം.
ഭഗവാന്റെ ഉച്ഛിഷ്ടമാണു പ്രസാദം. എന്നുവെച്ചാൽ എച്ചിൽ. അത് കഴിക്കുന്നത് പരമഭാഗ്യമായി ഭക്തർ കരുതുന്നു. അതിലവർ സന്തോഷിക്കുന്നു. എന്നുമാത്രമല്ല, തീവ്രഹിന്ദുത്വകക്ഷികൾ ആളുകളെ പരിപൂർണഹിന്ദുവാക്കി മാറ്റുന്നത് അമ്പലത്തിലെ പ്രസാദം അയാളെ കഴിപ്പിച്ചുകൊണ്ടാണെന്ന രഹസ്യസത്യം എത്രപേർക്കറിയാം? ജീവിതത്തിൽ ഒരുതവണ ഈ പ്രസാദം കഴിച്ചാൽ പിന്നീട് അതിൽ നിന്നു വിട്ടു നില്ക്കാൻ പറ്റില്ല. അങ്ങനെയാണു നാം ഊട്ടുപുരയ്ക്കുള്ളിൽ കാണുന്ന തിരക്കിന്റെ അന്തസ്സാരം. അല്ലാതെ, താജ് ഹോട്ടലിൽ നിന്ന് ചിക്കൻ കബാബ് കഴിക്കാൻ വകയുള്ളവർ വെയിലത്ത് വിയർത്തു കുളിച്ച് ഊട്ടുപുരയ്ക്കു മുന്നിൽ ക്യൂ നില്ക്കേണ്ട കാര്യമില്ലല്ലോ!
ഭക്ഷണം പ്രസാദമായി തീരുന്നത് അതു ഭഗവാന്റെ മുന്നിൽ സമർപ്പിക്കുമ്പോഴാണു. അതിനു ചില്ലറ ചിട്ടവട്ടങ്ങളൊക്കെയുണ്ട്. പൂജിക്കണം. മന്ത്രം ചൊല്ലണം. പൂവും നീരും ഇലയും സമർപ്പിക്കണം. എന്നുവെച്ചാൽ മന്ത്രപൂരിതമായ അന്നമാണു പിന്നീട് ഭക്തർക്ക് പ്രസാദമായി ഊട്ടുപുരയിൽ വിളമ്പിക്കൊടുക്കുന്നത്. ഈ പ്രസാദത്തിൽ ഭക്തരെ ആജന്മകാലം അമ്പലത്തിലേക്ക് വലിച്ചടുപ്പിക്കാനുള്ള ചില ചില്ലറ കൈവിഷപ്രയോഗം(?) നടത്തുന്നു എന്നും ശ്രുതിയുണ്ട്. എന്നാൽ, ഹിന്ദുക്കൾക്ക് അതാണു സന്തോഷവും. അതുകൊണ്ടവർ ഇക്കാര്യത്തെപ്പറ്റി കമാന്ന് മറ്റൊരാളോട് മിണ്ടില്ല.
എനിക്കു ഘോരഘോരം ചോദിക്കാനുള്ളത് ഇതാണു:
ഇതരമതസ്ഥർക്ക് പൂജിച്ച ഭക്ഷണം ഹലാലാണോ? അവർക്ക് വിഗ്രഹത്തിനു നേദിച്ചതിന്റെ അവശിഷ്ടം നല്കുന്നത് ശരിയാണോ? ഊട്ടുപുര അഹിന്ദുക്കൾക്കു തുറന്നുകൊടുക്കും എന്ന പ്രഖ്യാപനത്തിലൂടെ പരസ്യമായ മതംമാറ്റത്തിനല്ലേ ഗുരുവായൂർ ദേവസ്വം മുതിരുന്നത്?
നിങ്ങളു പൂജിച്ച ഫുഡ് ഞങ്ങളുടെ മതക്കാരെ തീറ്റിക്കാനുള്ള സൈക്കളോടിക്കൽ മൂവല്ലേ എന്ന് ന്യൂ ജൻ ലാംഗ്വേജിൽ ഈ ഗൂഢാലോചനയെക്കുറിച്ച്
ചോദിക്കാനുള്ള ആർജവം എന്തേ ഇതരമത നേതാക്കന്മാർക്ക് ഇല്ലാതെ പോയി?
കോഴിക്കോട് ആര്യസമാജത്തിൽ നിന്ന് മതംമാറിയ സർട്ടിബിസ്കറ്റുമായി വന്നാൽ യേശുദാസിനെ അമ്പലത്തിനകത്ത് പ്രവേശിപ്പിക്കാം എന്നു തീട്ടൂരമിറക്കിയ തന്ത്രി ചേന്നാസ് കാരണോർ ഇതൊന്നും അറിഞ്ഞ മട്ടേയില്ല. അങ്ങോരു ഊട്ടുപുര തുറന്നുകൊടുത്തതിനുശേഷമാണത്രെ കാര്യങ്ങൾ അറിഞ്ഞത്! ഇതര മതസ്ഥരെ കൂട്ടത്തോടെ മതം മാറ്റാനുള്ള ഗുരുവായൂർ ദേവസ്വത്തിന്റെ ഈ നടപടി കൃത്യം മതേതരക്കാരനായ തന്ത്രിയെങ്കിലും അറിഞ്ഞിരിക്കേണ്ടതല്ലേ?
ഇതിലും വലിയ സംഭവം, ഹിന്ദു സംഘടനകൾ വലിയതോതിൽ ഒച്ചപ്പാടൊന്നും ഇതിന്റെ പേരിൽ ഉണ്ടാക്കീട്ടില്ല. കാരണം വ്യക്തമല്ലേ, ഊട്ടുപുരയിൽ കയറി ഫുഡ് അടിച്ച നാലു മേത്തനും നാലു മാപ്ലേം മതം മാറിയാൽ മാറട്ടെ എന്നു അവരും കരുതിക്കാണും. ഇതിലും വലിയ ഹിന്ദു നവീകരണം വേറെയില്ലതാനും!
തീവ്രവാദം വളർത്താൻ ബീഫും അതു വിളമ്പിയ പ്ലേറ്റും വടിച്ചു നക്കിത്തിന്ന ദേവസ്വം മന്ത്രി പരമഭട്ടാരക മതേതരശ്രീമാൻ കടകമ്പള്ളി ഇന്ദ്രൻ ഇതറിഞ്ഞില്ലേ എന്നാണു സംശയം. പണ്ടേ ഹിന്ദുക്കൾക്ക് ടിയാനെ കണ്ണെടുത്താൽ പിടിക്കില്ല. കാരണം ‘പള്ളി’ എന്നാണു ടിയാന്റെ സർനെയിം! വല്ല മന എന്നോ ഇല്ലം എന്നോ ആയിരുന്നേൽ ഹിന്ദുത്വം ത്രില്ലടിച്ചേനെ. ഇങ്ങനെയുള്ള മിസ്റ്റർ കടകംപള്ളി ഈ മതം മാറ്റത്തിനു കൂട്ടു നില്ക്കുന്നു എന്നു പറഞ്ഞാൽ? അതിശയം തന്നെ! ഇക്കണക്കിനു കേരളത്തിലെ മതേതരത്വം അറബിക്കടലിൽ താണു പോവുക തന്നെ ചെയ്യും. (ഭാഗ്യം! അറബിക്കടലാണല്ലോ. ഹിന്ദുക്കടലായിരുന്നേൽ നശിച്ചേനെ!!!)
തങ്ങൾക്ക് ഹറാമായതിനെ ദേവസ്വം എമ്പോക്കികൾ ഹലാലാക്കി മാറ്റി വിതരണം ചെയ്യുന്ന ഈ ഗൂഢാലോചനയെ, തോമാ ശ്ലീഹയുടേയും മാലിക് ദിനാറിന്റേയുമൊക്കെ ഐതിഹാസിക പ്രവർത്തന പാരമ്പര്യത്തിൽ ഊറ്റം കൊള്ളുന്നവരും കേരളത്തിന്റെ നെടുംതൂണുകളായ രണ്ടു സമുദായങ്ങളെ സക്കാത്ത് നല്കി മതംമാറ്റാനുള്ള ശ്രമം ദീനികളും വത്തിക്കാൻ ഭക്തരും ചെറുത്തു തോല്പ്പിക്കുക തന്നെ ചെയ്യും എന്നു നമുക്ക് ആശിക്കാം. മതേതരത്വം നീണാൾ വാഴട്ടെ!!!