കോവളത്തു കാണാതായ വിദേശ വനിത ലിഗയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്

തിരുവനന്തപുരം: കോവളത്തു കാണാതായ വിദേശ വനിത ലിഗയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്. ലിഗയുടെ ശരീരത്തിലോ ആന്തരികാവയവങ്ങളിലോ യാതൊരു പരിക്കുകളോ പോറലുകളോ ഉണ്ടായിട്ടില്ലെന്നും എല്ലുകളും മറ്റും യഥാസ്ഥാനത്താണെന്നും പൊലീസ് പറഞ്ഞു. വിഷം ഉള്ളില്‍ ചെന്നതാകാം മരണകാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.

മൃതദേഹം കണ്ടെത്തിയ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും സംശയകരമായി ഒന്നും ലഭിച്ചിട്ടില്ലെന്നും വിദേശികളുടെ കൈയില്‍ സാധാരണ ഉണ്ടായിരിക്കേണ്ട പാസ്പോര്‍ട്ടോ അതിന്റെ കോപ്പിയോ ലിഗയുടെ കൈവശം ഉണ്ടായിരുന്നില്ലെന്നും ഒരു ലെറ്ററും സിഗററ്റും മാത്രമാണ് ലഭിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

മൃതദേഹം പഴകിയപ്പോള്‍ പട്ടിയോ മറ്റോ കടിച്ചതാകാം തല അറ്റ നിലയില്‍ കണ്ടെത്തിയതെന്നാണ് പൊലീസ് നിഗമനം. ഒരു പാദവും വേര്‍പെട്ട നിലയിലാണ് കണ്ടത്തിയത്. ഇതിനാല്‍ മരണകാരണം രണ്ട് ദിവസത്തെ അന്വേഷണത്തിന് ശേഷമേ അറിയാനാകൂ എന്നും പൊലീസ് അറിയിച്ചു. ആന്തരിക അവയവ ഭാഗങ്ങള്‍ പരിശോധനക്കായി കെമിക്കല്‍ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. അതിന്റെ ഫലം ലഭിച്ചാലേ മരണകാരണം അറിയാന്‍ കഴിയുമെന്നും പൊലീസ് വ്യക്തമാക്കി.