സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ അനിശ്ചിതകാല സമരം നാളെ മുതല്‍

തിരുവനന്തപുരം: ശമ്പള പരിഷ്‌ക്കരണ വിജ്ഞാപനം സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നാളെ മുതല്‍ വീണ്ടും പണിമുടക്കുന്നു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.

മുന്‍പ് പ്രഖ്യാപിച്ചതുപോലെ 24ന് ചേര്‍ത്തലയില്‍ നിന്ന് സെക്രട്ടേറിയറ്റിനു മുന്നിലേക്ക് വാക്ക് ഫോര്‍ ജസ്റ്റീസ് എന്ന മുദ്രാവാക്യവുമായി ലോംഗ് മാര്‍ച്ച് സംഘടിപ്പിച്ചുകൊണ്ടാണ് യുഎന്‍എ സമരം നടത്തുന്നത്. മാര്‍ച്ചില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ആശുപത്രി നഴ്‌സുമാരും പണിമുടക്കി മാര്‍ച്ചില്‍ പങ്കുചേരുമെന്ന് യുഎന്‍എ പറയുന്നു. 24ന് ആരംഭിക്കുന്ന മാര്‍ച്ച് 171 കിലോമീറ്റര്‍ പിന്നിട്ട് എട്ടു ദിവസം കൊണ്ടാണ് തിരുവനന്തപുരത്തെത്തുക.

ഇതേ അവശ്യമുന്നയിച്ച് അടുത്തമാസം 12 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നു ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷനും (ഐഎന്‍എ) അറിയിച്ചിട്ടുണ്ട്. എട്ടുമാസം മുന്‍പാണ് മിനിമം വേതനം 20,000 രൂപയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്നത്. എങ്കിലും ഇതുമായി ബന്ധപ്പെട്ട അന്തിമ വിജ്ഞാപനം ഇറങ്ങിയിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് അന്താരാഷ്ട്ര നഴ്‌സസ് ദിനമായ മേയ് 12 മുതല്‍ ഐഎന്‍എ അനിശ്ചിതകാല സമരം ആരംഭിക്കുന്നത്.

 ശമ്പള പരിഷ്‌കരണം തീരുമാനിക്കാന്‍ നിയോഗിച്ച ഉപദേശ സമിതി റിപ്പോര്‍ട്ട് പ്രകാരം നേരത്തെ സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. എന്നാല്‍ വിജ്ഞാപനം ചോദ്യം ചെയ്ത് ആശുപത്രി മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. പിന്നീട് ഹൈക്കോടതി തന്നെ സ്റ്റേ നീക്കി തീരുമാനമെടുക്കാനുള്ള അവകാശം സര്‍ക്കാരിനു നല്‍കി. ഇതിനു പിന്നാലെ വിജ്ഞാപനം ഇറക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അനന്തമായി നീളുകയാണ്.

മാര്‍ച്ച് 31ന് മുമ്പ് വിജ്ഞാപനം പുറത്തിറക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ വാഗ്ദാനം. എന്നാല്‍ ഇതു നടക്കാതെവന്നതോടെ കഴിഞ്ഞ 10 മുതല്‍ നഴ്‌സുമാര്‍ വീണ്ടും സമരം ആരംഭിക്കുകയായിരുന്നു.