പിണറായിയിലെ ദുരൂഹ മരണങ്ങള്‍ കൊലപാതകമെന്ന് സൂചന

കണ്ണൂര്‍: പിണറായിയിലെ ദുരൂഹ മരണങ്ങള്‍ കൊലപാതകമെന്ന് സൂചന. മരണം എലിവിഷം ഉള്ളില്‍ ചെന്നെന്ന് ആന്തരിക പരിശോധനാ റിപ്പോട്ട്. പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും.

പിണറായിയിലെ ദുരൂഹ മരണത്തില്‍ എട്ട് വയസുകാരിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. പടന്നക്കരയിലെ സൗമ്യയുടെ മകള്‍ എശ്വര്യ കിഷോറിന്റെ മൃതദേഹമാണ് പുറത്തെടുത്തത്. 2018 മാര്‍ച്ച് 31ന് ഛര്‍ദ്ദിയെ തുടര്‍ന്നാണ് ഐശ്വര്യ മരിക്കുന്നത്. ഐശ്വര്യയുടെ മൃതദേഹം പരിശോധന കൂടാതെയാണ് വീട്ടുവളപ്പില്‍ സംസ്‌കരിച്ചത്. നാല് മാസത്തിനിടെ ഈ കുടുംബത്തില്‍ നടന്നത് മൂന്ന് മരണങ്ങളാണ്.

മാര്‍ച്ച് ഏഴിന് സൗമ്യയുടെ അമ്മ കമലയും ഏപ്രില്‍ 13ന് അച്ഛന്‍ കുഞ്ഞിക്കണ്ണനും മരിച്ചിരുന്നു. 2012ല്‍ സൗമ്യയുടെ ഒരു വയസുള്ള മകള്‍ കീര്‍ത്തനയും മരിച്ചിരുന്നു. നാല് മരണങ്ങള്‍ സംഭവിച്ചതും സമാനമായ രീതിയില്‍ ഛര്‍ദ്ദിയെ തുടര്‍ന്നാണ്.

കുടുംബവുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന ചിലരില്‍നിന്ന് അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.