വരാപ്പുഴ കസ്റ്റഡി മരണം; എസ്‌ഐ ദീപക്കിന്റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ എസ്‌ഐ ദീപക്കിന്റെ ജാമ്യാപേക്ഷ തള്ളി. പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ദീപകിന്‍റെ പേരില്‍ ആരോപിക്കപ്പെടുന്ന കുറ്റം വളരെ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്. ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിച്ചേക്കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ശ്രീജിത്തിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് എസ്.ഐ ദീപക് കോടതിയെ അറിയിച്ചു. സംഭവ ദിവസം അവധിയിലായിരുന്നുവെന്നും താന്‍ സ്‌റ്റേഷനിലെത്തുന്നതിന് മുമ്പേ ശ്രീജിത്ത് വയറുവേദനയാണെന്ന് പറഞ്ഞുവെന്നും ദീപക് പറയുന്നു.

കേസില്‍ ദീപകിനെ കൂടാതെ ആര്‍.ടി.എഫ് ഉദ്യോഗസ്ഥരായ മൂന്ന് പേര്‍ കൂടി അറസ്റ്റിലാണ്. അതേസമയം കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. വരാപ്പുഴ എഎസ്‌ഐ അടക്കമുളളവരെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ശ്രീജിത്തിന്റെ ശരീരത്തിലെ ചതവുകള്‍ സംബന്ധിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടും ഇന്ന് ലഭിക്കും. മനുഷ്യാവകാശ കമ്മീഷന്‍ ഇന്ന് കൊച്ചിയില്‍ നടത്തുന്ന സിറ്റിങ്ങില്‍ ശ്രീജിത്ത് കേസ് പരിഗണിക്കും.