പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ആള്‍ദൈവം ആസാറാം ബാപ്പു ബലാത്സംഗക്കേസില്‍ കുറ്റക്കാരന്‍. ജോധ്പൂര്‍ പ്രത്യേക കോടതിയുടേതാണ് വിധി. ജസ്റ്റിസ് മധുസൂദന്‍ ശര്‍മയാണ് വിധി പ്രഖ്യാപിച്ചത്. ആസാറാം ബാപ്പു ഉള്‍പെട നാലു പേര്‍ കുറ്റക്കാരെന്നാണ് വിധി.
വിധിക്കു മുന്നോടിയായി രാജസ്ഥാന്‍, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. ഈ സംസ്ഥാനങ്ങളിലാണ് ബാപ്പുവിന് കൂടുതല്‍ അനുയായികളുള്ളത്. രാജസ്ഥാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ ജയില്‍ പരിസരത്തും ജോധ്പൂരിലെ വിചാരണ കോടതി പരിസരത്തും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുടാതെ വിധി റിപ്പോര്‍ട്ടു ചെയ്യുന്നതിന് കോടതിക്കുള്ളില്‍ മാധ്യമങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നില്ല. അക്രമസംഭവങ്ങള്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടില്‍ നാനൂറോളം പോരെ പൊലിസ് കരുതല്‍ തടങ്കലില്‍ എടുത്തിട്ടുണ്ട്.
ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറില്‍ പിടിക്കപ്പെട്ട സിഖ് തീവ്രവാദികളുടെ വിചാരണയ്ക്കായി ജോധ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ നിര്‍മിച്ച പ്രത്യേക കോടതി മുറിയിലാണു ജഡ്ജി മധുസൂദന്‍ ശര്‍മ ശിക്ഷ വിധിച്ചത്. 2013 ഓഗസ്റ്റ് 31 നാണു ജോധ്പുരിലെ ആശ്രമത്തില്‍വച്ചു 16 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ആസാറാം ബാപ്പുവിനെ പിടികൂടിയത്. മധ്യപ്രദേശിലെ ചിണ്ട്‌വാര സ്വദേശികളാണു പെണ്‍കുട്ടികളും കുടുംബാംഗങ്ങളും. ആസാറാം ബാപ്പുവിന്റെ അനുയായികളുമായിരുന്നു. പെണ്‍കുട്ടിയും സഹോദരനും ആശ്രമം വക സ്‌കൂളിലെ വിദ്യാര്‍ഥികളുമായിരുന്നു. ഈ പെണ്‍കുട്ടി സ്‌കൂളില്‍ ബോധംകെട്ടു വീണതോടെയാണു പീഡന വിവരം ലോകമറിഞ്ഞത്. ദുഷ്ട ശക്തികളെ ഒഴിപ്പിക്കാനെന്ന പേരില്‍ ആസാറാം ബാപ്പു തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി പിന്നീടു വെളിപ്പെടുത്തി.
സുപ്രിം കോടതിയില്‍ ഉള്‍പെടെ 12 ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും എല്ലാം തള്ളുകയായിരുന്നു.