കോവളത്ത് മരിച്ച ലിഗ കണ്ടല്‍ക്കാട്ടിലെത്തിയ വള്ളം കണ്ടെത്തി; വിരലടയാള വിദഗ്ധര്‍ തെളിവ് ശേഖരിച്ചു; നാല് പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: കോവളത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ലിഗ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന തോണി കണ്ടെത്തി. ഇതില്‍ നിന്ന് വിരലടയാളവിദഗ്ധര്‍ തെളിവുകള്‍ ശേഖരിച്ചു.

അതേസമയം ലിഗയെ ഇവിടേക്ക് കൂട്ടിക്കൊണ്ടുവന്നവരെന്ന് സംശയിക്കുന്ന നാലുപര്‍ കസ്റ്റഡിയിലുണ്ട്. ലിഗ ഇവര്‍ക്കൊപ്പം സഞ്ചരിച്ചുവെന്ന് കരുതുന്ന വഴികളും പൊലീസ് പരിശോധിച്ചു. പ്രദേശവാസികളും ഇവിടെ സ്ഥിരമായി വരാറുള്ളവരുമായ ഒട്ടേറെപ്പേരെ ചോദ്യംചെയ്തശേഷമാണ് അന്വേഷണം ഏതാനുംപേരിലേക്ക് ചുരുങ്ങിയത്. ലിഗയുടേത് കൊലപാതകമെന്ന സംശയം ബലപ്പെടുത്തുന്ന സൂചനകളാണ് അന്വേഷണത്തില്‍ നിന്ന് ലഭിക്കുന്നത്.

ലിഗയുടെ മരണത്തിനുപിന്നില്‍ പ്രാദേശിക ലഹരിസംഘങ്ങള്‍ക്ക് പങ്കുണ്ടെന്നും സൂചനയുണ്ട്. മൃതദേഹം കണ്ടെത്തിയ സ്ഥലം ലഹരിസംഘങ്ങളുടെ താവളമായിരുന്നുവെന്ന് പ്രദേശവാസിയായ കടത്തുകാരന്‍ വെളിപ്പെടുത്തി. മൃതദേഹം കണ്ടെത്തിയതിന്റെ പിറ്റേന്നുമുതല്‍ പലരും ഒളിവില്‍ പോയെന്നും രംഗനാഥന്‍ പറഞ്ഞു. ചൂണ്ടയിടാനെന്ന വ്യാജേനയാണ് ലഹരി ഉപയോഗിക്കുന്നവരും വില്‍ക്കുന്നവരും കണ്ടല്‍ക്കാടിന്റെ പരിസരത്ത് എത്താറുള്ളത്. ലിഗയുടെ മൃതദേഹം കണ്ടെത്തിയതിന്റെ തലേന്നും ഇവര്‍ എത്തിയിരുന്നുവെന്ന് രംഗനാഥന്‍ പറഞ്ഞു.