ദേശീയപാതാ വികസനം: അലൈന്‍മെന്റില്‍ മാറ്റം അനുവദിക്കില്ലെന്ന് കേന്ദ്രം

കൊച്ചി: ദേശീയ പാത വികസനത്തിനായുള്ള നിലവിലെ അലൈന്‍മെന്റില്‍ മാറ്റം അനുവദിക്കില്ലെന്ന് കേന്ദ്രം. ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ ഒരിടത്ത് മാറ്റം വരുത്തിയാല്‍ മറ്റിടങ്ങളിലും സമാന ആവശ്യം ഉയരുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി പറഞ്ഞു. കൊച്ചിയില്‍ ചേര്‍ന്ന ദേശീയ പാത വികസന അവലോകന യോഗത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്

അഞ്ച് മാസത്തിനകം ഭൂമി ഏറ്റെടുത്ത് നല്‍കണമെന്നും കേന്ദ്രം. നഷ്ടപരിഹാരത്തുകയില്‍ മാറ്റമില്ല. സെപ്റ്റംബറോടെ ഭൂമി ഏറ്റെടുത്ത് നല്‍കണമെന്നും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.

ഭൂമി ഏറ്റുടുക്കലിലെ പ്രശ്‌നങ്ങള്‍ ആഗസ്റ്റിനുള്ളില്‍ തീര്‍ക്കുമെന്ന് സംസ്ഥാനം അറിയിച്ചു. ടെന്‍ഡര്‍ പൂര്‍ത്തിയാക്കി നവംബറില്‍ നിര്‍മ്മാണം തുടങ്ങുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

മലപ്പുറത്തടക്കമുളള ഇടങ്ങളിലെ പ്രശ്‌നം പരിഹരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്ത അറിയിച്ചു. ഏതെങ്കിലും പ്രദേശത്തെ മാത്രം പ്രശ്‌നം ഉന്നയിച്ച് അലൈന്‍മെന്റില്‍ മാറ്റം വരുത്തില്ലെന്ന് കേന്ദ്രം നിലപാട് അറിയിച്ചു. അലൈന്‍മെന്റിനെ ചൊല്ലി മലപ്പുറം അടക്കമുളള ജില്ലകളില്‍ നാട്ടുകാരുടെ സംഘര്‍ഷം ഉണ്ടായിരുന്നു.