കൊല്ലം: ഇടത് ഐക്യം ഊട്ടിയുറപ്പിക്കുമെന്ന് സുധാകര്‍ റെഡ്ഡി പറഞ്ഞു. സിപിഐയും സിപിഎമ്മും ഇതിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.എം. മാണിക്ക് വേണമെങ്കിൽ എൽഡിഎഫിനെ പിന്തുണയ്ക്കാമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ മാണിയുമായുള്ള സഹകരണം ഒരു പാർട്ടിക്ക് മാത്രം തീരുമാനമെടുക്കാനാകില്ല. എൽഡിഎഫ് ആണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടശേഷമായിരുന്നു റെഡ്ഡി ഇക്കാര്യം വ്യക്തമാക്കിയത്.
മാണിയുമായുള്ള സഹകരണത്തിൽ സിപിഐ സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായമാണ് ദേശീയ നേതൃത്വത്തിനും ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കാനം രാജേന്ദ്രനും ബിനോയ് വിശ്വവും ദേശീയ സെക്രട്ടേറിയറ്റില്‍ തുടരും. ഗുരുദാസ് ഗുപ്ത ഡപ്യൂട്ടി ജനറല്‍ സ്ഥാനം ഒഴിഞ്ഞ് പാര്‍ട്ടി പ്രോഗ്രാം കമ്മീഷന്‍ ചെയര്‍മാന്‍. 31 അംഗ എക്‌സിക്യൂട്ടീവില്‍ 8 പുതിയ അംഗങ്ങള്‍.
കെ.ഇ ഇസ്മായിലിനെ ദേശീയ എക്‌സിക്യൂട്ടീവില്‍ നിലനിര്‍ത്തി. വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിനെ സിപിഐ ദേശീയ കൗണ്‍സിലില്‍ തെരഞ്ഞെടുത്തു. പാര്‍ട്ടി കോണ്‍ഗ്രസ് 125 അംഗ ദേശീയ കൗണ്‍സിലിനെ തെരഞ്ഞെടുത്തു. 15 പേരാണ് കേരളത്തില്‍ നിന്ന് ദേശീയ കൗണ്‍സിലിലുള്ളത്. പന്ന്യന്‍ രവീന്ദ്രന്‍ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ അധ്യക്ഷനാകും.
സി.ദിവാകരനെ സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി. സി.ദിവാകരനെ കൂടാതെ സി.എന്‍.ചന്ദ്രന്‍, സത്യന്‍ മൊകേരി, കമലാ സദാനന്ദന്‍, സി.എന്‍.ജയദേവന്‍ എന്നിവരെയും ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ദേശിയ കൗൺസിലിൽ കേരളത്തിൽ നിന്ന് പുതുതായി അഞ്ച് പേരെ ഉൾപ്പെടുത്തി. കെ പി രാജേന്ദ്രൻ, എന്‍ അനിരുദ്ധൻ, പി വസന്തം, എന്‍ രാജൻ, ഇ ചന്ദ്രശേഖരൻ എന്നിവരെയാണ് പുതിയതായി ഉള്‍പ്പെടുത്തിയത്. മഹേഷ് കക്കത്തിനെ കാൻഡിഡേറ്റ് മെമ്പറായി ഉള്‍പ്പെടുത്തി.
ആരുടെയും സഹായത്തോടെ തുടരാനില്ലെന്ന് സി. ദിവാകരന്‍ പറഞ്ഞിരുന്നു. തനിക്ക് ഗോഡ്ഫാദറില്ല, അതാണ് തന്റെ കുഴപ്പമെന്നും ദിവാകരന്‍ പറഞ്ഞു. നടപടിയിലെ അതൃപ്തി വ്യക്തമാക്കി കേരളത്തിൽ നിന്നുള്ള പ്രതിനിധി യോഗത്തിൽ നിന്നും ദിവാകരൻ വിട്ടുനിന്നു. സിപിഐ ദേശീയ കൗൺസിലിൽ നിന്ന് ഒഴിവാക്കിയവരിൽ രണ്ടുപേർ ഇസ്മായിൽ പക്ഷക്കാരാണ്. പുതിയതായി ഉൾപ്പെടുത്തിയവർ എല്ലാം കാനം പക്ഷക്കാരാണ്.
എന്നാല്‍ സി.ദിവാകരനെ ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയതില്‍ വിഭാഗീയതയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഏകകണ്ഠമായ തീരുമാനമായിരുന്നു അത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന പാനലില്‍ 20 ശതമാനം പുതുമുഖങ്ങളായിരിക്കണമെന്ന് പാര്‍ട്ടിയുടെ ചട്ടമുണ്ട്. അതുപ്രകാരമാണ് ഇപ്പോഴത്തെ തീരുമാനം. പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പട്ടികയില്‍ ഇനി മാറ്റമുണ്ടാകില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.