ആഗോള തലത്തില്‍ മതപീഡനം രൂക്ഷമാകുന്നതായി അമേരിക്കന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍ ഡി.സി: മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കടുത്ത മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ക്കാണ് കഴിഞ്ഞ വര്‍ഷം ലോകം സാക്ഷ്യം വഹിച്ചതെന്ന് അമേരിക്കന്‍ കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (ഡടഇകഞഎ). ഇക്കഴിഞ്ഞ ഏപ്രില്‍ 25ന് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 28 രാജ്യങ്ങളില്‍ കഴിഞ്ഞവര്‍ഷം ഭരണകൂടങ്ങളുടെ ഒത്താശയോടേയോ അല്ലാതേയോ കടുത്ത മതസ്വാതന്ത്ര്യ ലംഘനങ്ങളാണ് നടന്നതെന്നു ചൂണ്ടിക്കാട്ടുന്നു. വംശഹത്യ, അടിമത്വം, മാനഭംഗം, തടവിലാക്കല്‍, ഭവനരഹിതരാക്കല്‍, നിര്‍ബന്ധിത മതപരിവര്‍ത്തനം, സ്വത്തുവകകള്‍ നശിപ്പിക്കല്‍, മതവിദ്യഭ്യാസ നിരോധനം തുടങ്ങിയവയായിരുന്നു മതപീഡനത്തിന്റെ പ്രധാന മാര്‍ഗ്ഗങ്ങളായി ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ വര്‍ഷമുണ്ടായിരുന്ന മ്യാന്‍മര്‍, ചൈന, എറിത്രിയ, ഇറാന്‍, ഉത്തര കൊറിയ, സൗദി അറേബ്യ, സുഡാന്‍, താജികിസ്ഥാന്‍, ടര്‍ക്‌മെനിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍ എന്നീ 10 രാജ്യങ്ങള്‍ക്ക് പുറമേ പാക്കിസ്ഥാന്‍, സിറിയ, നൈജീരിയ, വിയറ്റ്‌നാം സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് എന്നീ രാജ്യങ്ങളേയും ഉള്‍പ്പെടുത്തി 16 രാജ്യങ്ങളെയാണ് കടുത്ത മതപീഡനം നടക്കുന്ന ‘കണ്‍ട്രി ഓഫ് പര്‍ട്ടിക്കുലര്‍ കണ്‍സേണ്‍’ (CPC) എന്ന വിഭാഗത്തിലേക്ക് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദ്ദേശിച്ചത്. ഈ രാജ്യങ്ങള്‍ക്കെതിരെ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

പുതുതായി നിര്‍ദ്ദേശിച്ച 6 രാജ്യങ്ങളില്‍ പാക്കിസ്ഥാനിലാണ് ഏറ്റവും കടുത്ത മതപീഡനം നടക്കുന്നതെന്നു യുഎസ്‌സിഐആര്‍എഫ് ചെയര്‍മാനായ ഡാനിയല്‍ മാര്‍ക്ക് വ്യക്തമാക്കി. ആസിയ ബീബി ഉള്‍പ്പെടെ ഏതാണ്ട് നാല്‍പ്പതോളം ആളുകളാണ് പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ ‘മതനിന്ദാ’ നിയമത്തിന്റെ പേരില്‍ വധശിക്ഷയും കാത്ത് ജയിലില്‍ കഴിയുന്നത്. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ പാക്കിസ്ഥാനെ പുതുതായി ചേര്‍ത്ത ‘സ്‌പെഷ്യല്‍ വാച്ച് ലിസ്റ്റ്’ലാണ് ഉള്‍പ്പെടുത്തിയിരുന്നത്.

2017ല്‍ റഷ്യയിലും, ചൈനയിലും കടുത്ത മതസ്വാതന്ത്ര്യ ലംഘനങ്ങളാണ് നടന്നതെന്ന് ഇന്‍റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ചെയര്‍മാന്‍ പറയുന്നു. കഴിഞ്ഞവര്‍ഷം ചൈനയിലെ സര്‍ക്കാര്‍ അംഗീകൃത സഭയായ ‘ചൈനീസ് കത്തോലിക് പാട്രിയോട്ടിക് അസോസിയേഷ’ന്റെ മേലുള്ള നിയന്ത്രണം കമ്മ്യൂണിസ്റ്റ് നേതൃത്വം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഷിന്‍ജിയാംഗും, തിബത്തും ചൈനീസ് പോലീസിന്റെ കീഴിലായി കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.