നീറ്റ് പരീക്ഷ ഇന്ന്; കര്‍ശന നിയന്ത്രണം

തിരുവനന്തപുരം: മെഡിക്കല്‍ ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് ഇന്ന് നടക്കും. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രങ്ങള്‍. ഒരു ലക്ഷത്തോളം പേരാണു കേരളത്തില്‍ പരീക്ഷയെഴുതുന്നത്.

രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയാണു പരീക്ഷ. രാവിലെ 7.30 മുതല്‍ ഹാളില്‍ കയറാം. 9.30നുശേഷം എത്തുന്നവരെ കയറ്റില്ല. ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിറ്റ് കാര്‍ഡും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതമാണു പരീക്ഷയ്ക്ക് എത്തേണ്ടത്. മറ്റു വസ്തുക്കള്‍ പരീക്ഷാകേന്ദ്രത്തില്‍ അനുവദിക്കില്ല. പരീക്ഷയ്ക്ക് ആവശ്യമായ പേന പരീക്ഷാകേന്ദ്രത്തില്‍ ലഭ്യമാക്കും. പരീക്ഷയുടെ ആരംഭത്തിലും ഉത്തര പേപ്പര്‍ കൈമാറുമ്പോഴും വിദ്യാര്‍ഥി ഹാജര്‍ പട്ടികയില്‍ നിര്‍ദേശിച്ച സ്ഥലത്ത് ഒപ്പിടണം. ഹാജര്‍ പട്ടികയില്‍ വിദ്യാര്‍ഥികള്‍ വിരലടയാളവും പതിക്കണം.

വസ്ത്രധാരണത്തില്‍ ഉള്‍പ്പെടെ കര്‍ശന നിബന്ധനകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇളം നിറത്തിലുള്ള അരക്കൈ വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ. വസ്ത്രത്തില്‍ വലിയ ബട്ടണ്‍, ബാഡ്ജ് എന്നിവ പാടില്ല. ചെറിയ ഹീലുള്ള ചെരിപ്പുകളാണു ധരിക്കേണ്ടത്. ഷൂ അനുവദിക്കില്ല. മൊബൈല്‍ ഫോണ്‍, വെള്ളക്കുപ്പി, ജ്യോമെട്രി ബോക്‌സ്, പെന്‍സില്‍ ബോക്‌സ്, ബെല്‍റ്റ്, തൊപ്പി, വാച്ച്, ലോഹ ഉപകരണങ്ങള്‍ തുടങ്ങിയവയൊന്നും ഹാളില്‍ അനുവദിക്കില്ല. പെണ്‍കുട്ടികള്‍ക്കു ശിരോവസ്ത്രം ധരിക്കാന്‍ അനുമതിയുണ്ട്. ഈ വിദ്യാര്‍ഥികള്‍ പരിശോധനയ്ക്കായി ഒരു മണിക്കൂര്‍ മുമ്പു പരീക്ഷാകേന്ദ്രത്തില്‍ എത്തണം.