അഫ്ഗാനിസ്ഥാനില്‍ ആറ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയ സംഭവം: മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്ന് വിദേശകാര്യ മന്ത്രാലയം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ആറ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത് സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ അഫ്ഗാന്‍ സര്‍ക്കാരുമായി ആലോചിച്ച് ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ കാത്തിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

മേഖലയില്‍ വൈദ്യുതി വിതരണ ടവറുകള്‍ സ്ഥാപിക്കുന്ന കെഇസി ഇന്റര്‍നാഷണല്‍ എന്ന ഇന്ത്യന്‍ കമ്പനിയിലെ ജീവനക്കാരെയാണ് തട്ടിക്കൊണ്ട് പോയത്. ഇവര്‍ക്കൊപ്പം ഒരു അഫ്ഗാന്‍ പൗരനേയും ഭീകരര്‍ തട്ടിക്കൊണ്ടുപോയിട്ടുണ്ട്.

ബാഗ് ഇ ഷമാല്‍ ഗ്രാമത്തില്‍ നിന്നാണ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്. ഇവിടെ വൈദ്യുത സബ്‌സ്‌റ്റേഷന് വേണ്ടി ടവറുകള്‍ സ്ഥാപിക്കാന്‍ കെഇസി കരാറെടുത്തിരുന്നു. ജോലിസ്ഥലത്തേക്കുള്ള യാത്രക്കിടെയാണ് ഇവരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.

സംഭവത്തിന് പിന്നില്‍ താലിബാനാണ് എന്നാണ് ബഗ് ലാന്‍ പ്രവിശ്യാ ഭരണകൂടം പറയുന്നത്. എന്നാല്‍ താലിബാന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. അതേസമയം ഇസ്ലാമിക് സ്റ്റേറ്റിനേയും ഇക്കാര്യത്തില്‍ സംശയിക്കുന്നുണ്ട്.