ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാന്‍ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം തള്ളിയ രാജ്യസഭാ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ നടപടി ചോദ്യം ചെയ്ത് രണ്ട് എംപിമാര്‍ സമര്‍പ്പിച്ച ഹര്‍ജി കോണ്‍ഗ്രസ് പിന്‍വലിച്ചു. ഹര്‍ജി പിന്‍വലിച്ചതോടെ കേസ് സുപ്രീംകോടതി തള്ളി. ഭരണഘടനാ ബെഞ്ച് രൂപീകരിച്ച ഉത്തരവ് കാണണമെന്ന് കപില്‍ സിബല്‍ പറഞ്ഞു. ഉത്തരവില്ലെങ്കില്‍ മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു.
എംപിമാമാരായ പ്രതാപ് സിംഗ് ബജ്വ, അമീ ഹർഷദ്റായ് യജ്നിക് എന്നിവർ സമർപ്പിച്ച ഹർജി ഭരണഘടനാ ബെഞ്ചിനു വിട്ട നടപടിയെത്തുടർന്നാണ് കോണ്‍ഗ്രസ് പിന്മാറ്റം. ഹർജി സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജി ജസ്റ്റീസ് ജെ.ചെലമേശ്വറിന്റെ ശ്രദ്ധയിൽപ്പെടുത്താനിരിക്കെയാണ് തിങ്കളാഴ്ച ഭരണഘടനാ ബെഞ്ച് സംബന്ധിച്ച് തിടുക്കത്തിൽ തീരുമാനം കൈക്കൊണ്ടത്. ഹർജി സംബന്ധിച്ച വിഷയം കപിൽ സിബലും പ്രശാന്ത് ഭൂഷണും ജസ്റ്റിസ് ചെലമേശ്വറിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും “നാളെ വരൂ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്ന് ബാർ ആൻഡ് ബെഞ്ച് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, ആരാണ് ഭരണഘടനാബെഞ്ച് രൂപീകരിച്ചത് എന്നതു സംബന്ധിച്ചു വ്യക്തതയുണ്ടായിരുന്നില്ല. ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ച് ഇന്ന് ഹർജി പരിഗണിച്ചപ്പോഴാണ് പിന്മാറുന്നുവെന്ന കാര്യം കോൺഗ്രസ് അറിയിച്ചത്. എസ്.എ.ബോബ്ദെ, എൻ.വി.രമണ, അരുണ്‍ മിശ്ര, എ.കെ.ഗോയൽ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റംഗങ്ങൾ.
നേരത്തെ, രാജ്യസഭ ചട്ടങ്ങൾ ലംഘിച്ചാണ് നോട്ടീസ് നൽകിയതെന്ന് വിശദീകരിച്ചാണ് ദീപക് മിശ്രയ്ക്കെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് വെങ്കയ്യ നായിഡു തള്ളിയത്. ചീഫ് ജസ്റ്റിസിനെതിരായ ആരോപണങ്ങളിൽ തെളിവില്ലെന്നും നായിഡു പറഞ്ഞിരുന്നു. കോണ്‍ഗ്രസ്, ആർജെഡി, എൻസിപി, സിപിഐഎം, സിപിഐ, സമാജ് വാദി പാർട്ടി, ബിഎസ്പി, മുസ്ലീം ലീഗ് എന്നീ പാർട്ടികളാണ് ചീഫ് ജസ്റ്റീസിനെതിരെ ഇംപീച്ച്മെന്റ് നോട്ടീസ് നൽകിയത്.
മെഡിക്കൽ കോളജ് കോഴക്കേസിൽ ചീഫ് ജസ്റ്റിസിന്റെ പേര് പരാമർശിക്കുന്നതടക്കം അഞ്ച് പ്രധാന വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം നോട്ടീസ് സമർപ്പിച്ചത്. തനിക്കെതിരേ തന്നെയുള്ള കേസ് പരിഗണിച്ചു വിധി പറഞ്ഞതിലൂടെ അധികാര ദുർവിനിയോഗം, ഭൂമി വാങ്ങാനായി തെറ്റായ സത്യവാങ്മൂലം നൽകൽ, ചീഫ് ജസ്റ്റിസിനെതിരേയുള്ള ഹർജി സ്വയം കേൾക്കുന്നതിനായി മെമ്മോ തീയതി തിരുത്തൽ തുടങ്ങിയ ആരോപണങ്ങളും ചീഫ് ജസ്റ്റീസിനെതിരേ ഉയർന്നിരുന്നു.