കര്‍ദിനാളിനെതിരെ വൈദികസമിതി; ഭൂമിയിടപാട് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടില്ല; മെത്രാന്മാര്‍ക്ക് കത്ത് നല്‍കി

കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമിയിടപാട് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെന്ന് വൈദികസമിതി. ഭൂമി ഇടപാടിലൂടെ സഭയ്ക്ക് ഉണ്ടായ സാമ്പത്തിക നഷ്ടത്തിന് പരിഹാരം ആയില്ല. കടം തീര്‍ക്കാന്‍ കോട്ടപ്പടി ഭൂമി വില്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് വൈദിക സമിതി. പ്രശ്‌നം പരിഹരിക്കാനുള്ള സാധ്യത കര്‍ദിനാളിന്റെ ഈസ്റ്റര്‍ പ്രസ്താവനയോടെ ഇല്ലാതായെന്നും വൈദിക സമിതി. മെത്രാന്മാര്‍ക്ക് വൈദിക സമിതി സെക്രട്ടറി കുര്യാക്കോസ് മുണ്ടാടന്‍ കത്തയച്ചു.

ഭൂമിയിടപാട് വിവാദത്തെ തുടര്‍ന്ന് ഉടലെടുത്ത തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ വൈദിക സമിതി ചേര്‍ന്നിരുന്നു. 48 വൈദികരും സഹായമെത്രാന്മാരും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും യോഗത്തില്‍ പങ്കെടുത്തിരുന്നു. മാര്‍ ജോര്‍ജ് ആലഞ്ചേരി വൈദിക സമിതി യോഗത്തില്‍ മാപ്പ് പറയേണ്ടതില്ലെന്ന നിലപാടാണ് അന്ന്  വൈദികര്‍ സ്വീകരിച്ചത്.

സമവായ നീക്കത്തിന് പിന്തുണ നല്‍കാന്‍ വൈദിക സമിതിയില്‍ ധാരണയായതോടെയാണ് അനുരഞ്ജന സാധ്യത തെളിഞ്ഞത്. പ്രശ്‌നങ്ങള്‍ സാവധാനത്തില്‍ പരിഹരിക്കുമെന്ന് വൈദിക സമിതി സെക്രട്ടറി ഫാ കുര്യാക്കോസ് മുണ്ടാടന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രശ്നത്തിന് പരിഹാരമായിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കുര്യാക്കോസ് കത്ത് നല്‍കിയിരിക്കുന്നത്.