ജസ്‌നയെ തേടി പോലീസ് ബംഗളൂരുവില്‍

കോട്ടയം: മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ബിരുദ വിദ്യാര്‍ഥിനി ജസ്‌നയെ തേടി പൊലീസ് ബംഗളൂരുവിലെ മടിവാളയിലെ ആശ്വാസ് ഭവനില്‍ എത്തി. ജസ്‌നയെ ബംഗളൂരുവില്‍ കണ്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം ഇവിടെ എത്തിയത്. തിരുവല്ല ഡിവൈഎസ്പി ഉള്‍പ്പെട്ട ആറംഗ സംഘമാണ് ബംഗളൂരുവിലെത്തിയത്.

ബംഗളൂരുവില്‍ കഴിഞ്ഞ ശനിയാഴ്ച ഒരു യുവാവിനൊപ്പം ജെസ്‌നയെ കണ്ടുവെന്ന വിവരം ചൊവ്വാഴ്ച രാത്രിയാണ് പോലീസിന് ലഭിക്കുന്നത്. ബംഗളൂരുവിലെ ധര്‍മാരാമിന് സമീപം ആശ്വാസ് ഭവനില്‍ ശനിയാഴ്ച ഉച്ചയോടെ ജെസ്‌ന എത്തിയിരുന്നുവെന്ന് പാലാ സ്വദേശി ജോര്‍ജാണ് വിവരം നല്‍കിയത്. ഇദ്ദേഹം വര്‍ഷങ്ങളായി ബംഗ്‌ളൂരുവിലാണ് താമസം. ഈ വിവരം ലഭിച്ചതോടെ പോലീസ് ബന്ധുക്കള്‍ വഴി ജെസ്‌നയുടെ ചിത്രം ജോര്‍ജിനെയും ആശ്വാസ് ഭവനിലെ ജീവനക്കാരെയും വീണ്ടും കാണിച്ചു. ജെസ്‌നയുടെ ഫോട്ടോയുമായി ആശ്വാസ് ഭവനില്‍ എത്തിയ പെണ്‍കുട്ടിക്ക് നല്ല സാമ്യമുണ്ടെന്ന് ഇവര്‍ ഉറപ്പിച്ചതോടെയാണ് പോലീസ് ബംഗളൂരുവിന് തിരിച്ചത്.

ആഡംബര ബൈക്കില്‍, മുടിനീട്ടി വളര്‍ത്തിയ യുവാവിനൊപ്പം ജെസ്‌നയെ കണ്ടുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ബംഗളൂരുവില്‍ വിവിധ ആശുപത്രികളിലും മറ്റും സൗജന്യമായി ഉച്ചഭക്ഷണം തയാറാക്കി വിതരണം ചെയ്യുന്ന സേവനവിഭാഗമായ ആശ്വാസില്‍ വച്ചാണ് ജോര്‍ജ് ഇവരെ കണ്ടത്. സ്ഥാപനത്തിലെ ചുമതലക്കാരനായ വൈദികനെ കാണാനാണ് എത്തിയതെന്ന് ഇരുവരും ജോര്‍ജിനോട് പറഞ്ഞിരുന്നു.