ജഡ്ജി നിയമനത്തില്‍ പരിഗണനയിലുള്ളവരില്‍ ചിലര്‍ അര്‍ഹതയില്ലാത്തവരെന്ന് ജസ്റ്റിസ് കെമാല്‍ പാഷ; ബാഹ്യയിടപെടൽ സംശയിക്കുന്നവരെ തെറ്റുപറയാനാവില്ല

ഹൈക്കോടതി നടപടികളിലെ അതൃപ്തി കൂടുതല്‍ പരസ്യമാക്കി ജസ്റ്റിസ് ബി. കെമാല്‍പാഷ. സമീപകാലത്ത് ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റിയത് അനവസരത്തിലെന്നും നടന്നത് കീഴ്വഴക്കങ്ങളുടെ ലംഘനമെന്നും കെമാല്‍പാഷ പറഞ്ഞു. ബാഹ്യ ഇടപെടല്‍ സംശയിക്കുന്നവരെ തെറ്റുപറയാനാകില്ലെന്നും കെമാല്‍പാഷ വ്യക്തമാക്കി.

ജഡ്ജി നിയമനത്തിലും അദ്ദേഹം നിലപാട് കടുപ്പിച്ചു. ജഡ്ജി നിയമനത്തിന് പരിഗണനയിലുള്ളവരില്‍ ചിലര്‍ അര്‍ഹതയില്ലാത്തവരാണ്. ആളെ തിരിച്ചറിയാന്‍ ഹൈക്കോടതി ഡയറക്ടറി പരിശോധിക്കേണ്ട സ്ഥിതിയുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. സുതാര്യതയില്ലെന്നും മാനദണ്ഡങ്ങള്‍ വ്യക്തമല്ലെന്നും ജസ്റ്റിസ് ബി. കെമാല്‍പാഷ പറഞ്ഞു.

ജഡ്ജിമാരില്‍ പലര്‍ക്കും ഇതേ അഭിപ്രായമുണ്ട്. പക്ഷേ എത്രപേര്‍ തുറന്നുപറയുമെന്നറിയില്ല– അദ്ദേഹം പറഞ്ഞു. വിരമിച്ചശേഷം പദവികള്‍ ഏറ്റെടുക്കാന്‍ പാടില്ലെന്ന മുന്നറിയിപ്പും അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്ക് നല്‍കുന്നു. വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞത് ജഡ്ജിമാര്‍ക്ക് മുന്നറിയിപ്പായിതന്നെയാണ്. ആരെയും വ്യക്തിപരമായി ഉദ്ദേശിച്ചിട്ടില്ല, ആരൊക്കെ പാലിക്കുമെന്നും ഉറപ്പില്ല. തനിക്ക് വാഗ്ദാനങ്ങളില്ലെന്നും ശമ്പളമുള്ള ജോലി ഏറ്റെടുക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.