നടി ശ്രീദേവിയുടെ മരണത്തിന് പിന്നില്‍ അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിം ആണെന്ന നിര്‍ണായക വെളിപ്പെടുത്തലുമായി മുന്‍ അസിസ്റ്റന്റ് കമ്മിഷണറായ വേദ് ഭൂഷണ്‍

നടി ശ്രീദേവിയുടെ മരണത്തിന് പിന്നില്‍ അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിം ആണെന്ന നിര്‍ണായക വെളിപ്പെടുത്തലുമായി മുന്‍ അസിസ്റ്റന്റ് കമ്മിഷണറായ വേദ് ഭൂഷണ്‍ രംഗത്ത്. നടിയുടെ മരണം ആകസ്മികമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നുമാണ് വേദ് ഭൂഷണ്‍ വെളിപ്പെടുത്തുന്നത്.

ഇത് തന്റെ സംശയം മാത്രമല്ലെന്നും അദ്ദേഹം പറയുന്നു. ശ്രീദേവി കഴിഞ്ഞിരുന്ന ദുബൈയിലെ ജുമൈറ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലില്‍ താമസിച്ച് തന്റെ സ്വകാര്യ അന്വേഷണ ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ നിന്നും ലഭിച്ച വിവരങ്ങളാണെന്നും അദ്ദേഹം അറിയിച്ചു. ഇതില്‍ എടുത്തുപറയേണ്ടുന്ന ഒരു കാര്യം മരണം സംഭവിച്ച ഹോട്ടല്‍ ദാവൂദിന്റെ ഉടമസ്ഥതയിലുള്ളതാണെന്നതാണ്. മാത്രമല്ല ദുബൈ രാജകുടുംബവുമായി ദാവൂദിന് നല്ല ബന്ധമാണ് നിലനില്‍ക്കുന്നതെന്നും വേദ് ഭൂഷണ്‍ ചൂണ്ടിക്കാട്ടുന്നു.

ദുബൈയില്‍ ശ്രീദേവിയുടെ മരണം അന്വേഷിക്കാന്‍ ചെന്ന താന്‍ ശ്രീദേവിയുടെ രക്ത സാമ്പിളുകളും ശ്വാസകോശത്തില്‍ എത്രത്തോളം വെള്ളം എത്തി എന്നതിന്റെ റിപ്പോര്‍ട്ടും ദുബൈ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് നല്‍കാന്‍ അവര്‍ തയ്യാറായില്ല. മാത്രമല്ല ഒമാനില്‍ ശ്രീദേവിയുടെ പേരില്‍ 240 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയാണ് ഉണ്ടായിരുന്നത്. ഇതെല്ലാമാണ് മരണത്തില്‍ ദാവൂദിനും പങ്കുണ്ടെന്ന തന്റെ സംശയം ബലപ്പെടുത്തിയതെന്ന് വേദ് ഭൂഷണ്‍ വ്യക്തമാക്കി. എന്തായാലും തന്റെ കണ്ടെത്തലുകളുമായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വേദ് ഭൂഷണ്‍.

നേരത്തെ ശ്രീദേവിയുടെ പേരിലെ ഇന്‍ഷുറന്‍സ് തുകയുമായി ബന്ധപ്പെടുത്തി മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സുനില്‍ സിംഗ് എന്ന നിര്‍മ്മാതാവ് സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു.