മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു; സുരക്ഷാ സംഘത്തില്‍ എസ്.ഐ ഷിബുവും

കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലിസ് വീഴ്ച്ചയ്ക്ക് മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധമില്ലെന്ന പിണറായി വിജയന്റെ വാദം പൊൡയുന്നു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കോട്ടയത്ത് എത്തിയപ്പോള്‍ പൊലിസിന്റെ സുരക്ഷാചുമതലയുള്ള സംഘത്തില്‍ ഗാന്ധിനഗര്‍ എസ്.ഐ എം.എസ്. ഷിബുവിനെ ഉള്‍പ്പെടുത്തിയിരുന്നതായ രേഖകള്‍ പുറത്തുവന്നു.

തനിക്ക് സുരക്ഷയൊരുക്കുന്നത് പ്രത്യേക സംഘമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തില്‍ ഷിബുവും ഉള്‍പ്പെട്ടിരുന്നു.

ഭർത്താവിനെ തന്റെ വീട്ടുകാർ തട്ടിക്കൊണ്ടുപോയ കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകാനെത്തിയ കെവിന്റെ ഭാര്യ നീനുവിനെ എസ്ഐ ഷിബു അവഗണിച്ചതായി ആക്ഷേപമുയർന്നിരുന്നു. താന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയിലാണെന്നും വൈകുന്നേരം അന്വേഷിക്കാമെന്നുമായിരുന്നു എം.എസ്. ഷിബുവിന്റെ മറുപടി.

നേരത്തെ, കെവിന്റെ മരണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ തനിക്ക് സുരക്ഷ ഒരുക്കുന്നത് പ്രത്യേക ടീമാണെന്നും ഗാന്ധിനഗര്‍ എസ്‌ഐയ്ക്ക് അതിന്റെ ചുമതല ഇല്ലായിരുന്നെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.