കെവിന്റെ കൊലപാതകം; പൊലീസിന്റെ വീഴ്ചയെന്ന് വിഎസ്

തിരുവനന്തപുരം: കെവിന്റെ കൊലപാതകത്തില്‍ പൊലീസിനെ വിമര്‍ശിച്ച് വിഎസ് . കൊലപാതകം പൊലീസിന്റെ വീഴ്ചയാണെന്നാണ് വിഎസ് പറഞ്ഞത്. ആഭ്യന്തര വകുപ്പ് അടിയന്തിരമായി ശ്രദ്ധിക്കട്ടെയെന്നും, കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാരെ കസ്റ്റഡിയില്‍ എടുത്തു. എസ് ഐ ജീപ്പ് ഡ്രൈവര്‍ എന്നിവരാണ് കസ്റ്റഡിയിലായത്. പൊലീസുകാര്‍ പ്രതികളെ സഹായിച്ചുവെന്നാണ് ഐജി വ്യക്തമാക്കിയത്.

കേസിലെ പ്രധാന പ്രതികളായ കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ, പിതാവ് ചാക്കോ എന്നിവര്‍ ഇന്നലെ ഇരിട്ടി കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനില്‍ കീഴങ്ങിയിരുന്നു.

കോട്ടയത്തെ പൊലീസ് കസ്റ്റഡിയിലുള്ള ഷാനുവിനെയും ചാക്കോയേയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഗൂഢാലോചന കേസില്‍ നീനുവിന്റെ മാതാവ് രഹനയെയും പ്രതിചേര്‍ക്കും. എന്നാല്‍ ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്. കേസിലെ ഒന്നാം പ്രതിയാണ് ഷാനു ചാക്കോ. ഷാനുവാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും. ഗൂഢാലോനക്കുറ്റമാണ് ചാക്കോയ്‌ക്കെതിരെ ചുമത്താന്‍ പൊലീസ് ഉദ്ദേശിക്കുന്നത്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകും.

കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇന്നാണ് ലഭിക്കുന്നത്. മുങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം. മര്‍ദ്ദിച്ചവശനാക്കിയ ശേഷം വെള്ളത്തില്‍ മുക്കിക്കൊന്നതായിക്കാം എന്നാണ് പൊലീസിന്റെ നിഗമനം. തന്റെ മാതാപിതാക്കളുടെ അറിവോടെയാണ് കെവിനെ കൊലപ്പെടുത്തിയതെന്ന് നേരത്തെ നീനുവും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചാക്കോയെയും ഭാര്യ രഹനയേയും കേസില്‍ പ്രതി ചേര്‍ത്തത്. മൊത്തം 16 പ്രതികള്‍ ഉണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.