മാധ്യമങ്ങളില്‍ ‘ദലിത്’ പ്രയോഗം വേണ്ടെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ ‘ദലിത്’ എന്ന് ഉപയോഗിക്കാതിരിക്കാന്‍ നിര്‍ദേശം നല്‍കണമെന്നു മുംബൈ ഹൈക്കോടതി. ജസ്റ്റിസുമാരായ ബി.പി.ധര്‍മാധികാരി, ഇസെഡ്.എ.ഹഖ് എന്നിവരുള്‍പ്പെട്ട നാഗ്പുര്‍ ബെഞ്ചാണു വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. സാമൂഹ്യനീതി വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നീക്കം.

സര്‍ക്കാര്‍ രേഖകളില്‍ ‘ദലിത്’ പ്രയോഗം ഒഴിവാക്കണം എന്നാവശ്യപ്പെട്ടു രണ്ടു വര്‍ഷം മുമ്പ് പങ്കജ് മെശ്രാം നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണു തീരുമാനം. 2017 നവംബറില്‍ കേന്ദ്ര സാമൂഹ്യനീതി വകുപ്പ് ഇത്തരം നിര്‍ദേശം പുറപ്പെടുവിക്കാന്‍ ആലോചിക്കുകയും 2018 മാര്‍ച്ചില്‍ സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ചു തീരുമാനം പുരോഗമിക്കുകയാണെന്നു മഹാരാഷ്ട്ര സര്‍ക്കാരിനു വേണ്ടി ഹാജരായ എജിപി ഡി.പി.താക്കറെ കോടതിയെ അറിയിച്ചു. മാധ്യമങ്ങളിലും നിര്‍ദേശം നടപ്പാക്കണമെന്നു ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു. തുടര്‍ന്നാണു കോടതി വാര്‍ത്താപ്രക്ഷേപണ മന്ത്രാലയത്തിനു നിര്‍ദേശം നല്‍കിയത്.

നേരത്തേ, ദലിത് എന്ന വാക്ക് ഔദ്യോഗിക പ്രസിദ്ധീകരണങ്ങളില്‍ ഉപയോഗിക്കരുതെന്നു കേരള പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ (പിആര്‍ഡി) ഉത്തരവിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധമുണ്ടായിരുന്നു. ഹരിജന്‍, ഗിരിജന്‍, ദലിത് എന്നീ വാക്കുകള്‍ ഔദ്യോഗിക രേഖകളില്‍ ഉപയോഗിക്കരുതെന്നു 2008ല്‍ തന്നെ ദേശീയ പട്ടികജാതി പട്ടികവര്‍ഗ കമ്മിഷന്‍ ഉത്തരവിട്ടിരുന്നു എന്നായിരുന്നു പിആര്‍ഡിയുടെ വിശദീകരണം. എന്നാല്‍, ദലിത് എന്ന പ്രയോഗം നിരോധിക്കാന്‍ ഉത്തരവിട്ടിട്ടില്ലെന്നായിരുന്നു സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മിഷന്‍ അറിയിച്ചത്.