സിപിഎമ്മിനോടും ബിജെപിയോടും പോരാടാന്‍ കരുത്തുള്ള നേതാവിനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് യുവനേതാക്കള്‍

തിരുവനന്തപുരം: സിപിഎമ്മിനോടും ബിജെപിയോടും പോരാടാന്‍ കരുത്തുള്ള നേതാവിനെ കെപിസിസി പ്രസിഡന്റായി നിയമിക്കണമെന്നാവശ്യപ്പെട്ടു യുവനേതാക്കള്‍ രംഗത്ത്. ഈ അഭിപ്രായം കേരളത്തിലെയും ഡല്‍ഹിയിലെയും നേതാക്കളെ ഇവര്‍ അറിയിച്ചു. കൂട്ടായ നീക്കത്തിനു പകരം തങ്ങള്‍ക്ക് അടുപ്പമുള്ള നേതാക്കളെയാണു യുവനേതാക്കള്‍ അഭിപ്രായം അറിയിച്ചത്.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പു വിജയത്തോടെ ഇടതുമുന്നണി ശക്തമായെന്ന തോന്നല്‍ തകര്‍ക്കുന്നതിനു കരുത്തുള്ള നേതാവിനെ പ്രസിഡന്റാക്കണം. മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കാനും തീവ്രനിലപാടുകള്‍ സ്വീകരിക്കാനും ശേഷിയുള്ള നേതാവിനെയാണു യുവാക്കള്‍ പ്രതീക്ഷിക്കുന്നത്. മുന്‍പത്തേതുപോലെ മുതിര്‍ന്ന നേതാക്കള്‍ക്കു താല്‍പ്പര്യമുള്ളയാളെ പ്രസിഡന്റാക്കുന്നതിനെ അവര്‍ അംഗീകരിക്കുന്നില്ല. യുവാക്കളെ വലവീശാനാണു സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നത്. അതിനാല്‍ എന്തിനും തക്കമറുപടിയും ഇടപെടലും നടത്തി യുവാക്കളെ കൈയില്‍ എടുക്കാന്‍ പറ്റുന്നയാളാകണം പ്രസിഡന്റെന്നാണു യുവനേതാക്കള്‍ വാദിക്കുന്നു.

നേരത്തേയുള്ള ഫോര്‍മുല ഇവര്‍ക്കു സ്വീകാര്യമല്ല. മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസിഡന്റ്, കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, വി.ഡി.സതീശന്‍ എന്നിവരില്‍ രണ്ടുപേര്‍ വര്‍ക്കിങ് പ്രസിഡന്റ് എന്ന മട്ടില്‍ കെപിസിസിയില്‍ മാറ്റം വരുത്താനാണു നേതാക്കള്‍ നേരത്തേ തീരുമാനിച്ചരുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഇതു നടപ്പാക്കിയിട്ടുണ്ട്. ആ ശൈലി കേരളത്തില്‍ വന്നാല്‍ നേതാക്കള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും. കെപിസിസി, ഡിസിസി, ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാര്‍ 50 വയസ്സില്‍ താഴെയുള്ളവരാണമെന്നു യുവനേതാക്കള്‍ നേരത്തേ ആവശ്യപ്പെടുന്നുണ്ട്. മണ്ഡലം പ്രസിഡന്റുമാരുടെ നിയമനത്തില്‍ ഇതു കര്‍ശനമാക്കുന്നിതിനെ മുതിര്‍ന്ന നേതാക്കള്‍ എതിര്‍ക്കുന്നില്ല.