ചരിത്രം ആവര്‍ത്തിച്ചു; തകര്‍ത്തടിച്ച് റഷ്യ(5-0); ചെറിഷേവിന് ഇരട്ടഗോള്‍

മോസ്‌കോ: ചരിത്രം ആവര്‍ത്തിച്ച് ആതിഥേയര്‍. റഷ്യയ്ക്ക് മികച്ച തുടക്കം. ആദ്യ മത്സരത്തില്‍ സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് റഷ്യ തകര്‍ത്തത്.

കളിയുടെ ആദ്യ പകുതി കഴിഞ്ഞപ്പോള്‍ മടക്കമില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മുന്നിലായിരുന്നു റഷ്യ. കളിയുടെ 12-ാം മിനിറ്റില്‍ റഷ്യ ആദ്യഗോള്‍ വലയിലാക്കി. യൂറി ഗസിന്‍സ്‌കിയാണ് റഷ്യയ്ക്കായി ആ ചരിത്ര ഗോള്‍ സ്വന്തമാക്കിയത്.

നാല്‍പത്തിമൂന്നാം മിനിറ്റില്‍ പകരക്കാരന്‍ ഡെന്നിസ് ചെറിഷേവ് നേടിയ ഗോളോടെ സൗദി അറേബ്യയ്‌ക്കെതിരെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 43-ാം മിനിറ്റിലാണ് രണ്ടാമത്തെ ഗോള്‍ പിറന്നത്.

എഴുപത്തിയൊന്നാം മിനിറ്റില്‍ സ്യൂബയും ലക്ഷ്യം കണ്ടു. സെമലോവിന് പകരക്കാരനായി ഇറങ്ങി ആദ്യ ടച്ചില്‍ തന്നെ ഹെഡ്ഡറിലൂടെ വല കുലുക്കുകയായിരുന്നു സ്യൂബ.

90-ാം മിനിറ്റ് പിന്നിടുമ്പോള്‍ മൂന്നു ഗോളിനു മുന്നിലായിരുന്ന റഷ്യ, ഇന്‍ജുറി ടൈമില്‍ രണ്ടു ഗോള്‍ കൂടി നേടി ആതിഥേയര്‍ ലോകകപ്പിന്റെ തുടക്കം ഗംഭീരമാക്കി. ഇന്‍ജുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ നേടിയ ഗോളിലൂടെ ഡെനിസ് ചെറിഷേവ് ഇരട്ടഗോള്‍ നേടിയപ്പോള്‍, അവസാന മിനിറ്റില്‍ അലക്‌സാണ്ടര്‍ ഗോളോവിന്‍ ലീഡ് അഞ്ചാക്കി.അരമണിക്കൂര്‍ മാത്രം നീണ്ടുനിന്ന വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു ലോകകപ്പിന് തുടക്കമായത്. ആതിഥേയ ടീം ഇതുവരെ തോറ്റിട്ടില്ലെന്ന ചരിത്രം ആവര്‍ത്തിക്കുമോ അതോ ജയം സൗദിയ്‌ക്കൊപ്പമാകുമോ എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ലോകം