ദക്ഷിണ കൊറിയയെ അട്ടിമറിച്ച് സ്വീഡന്‍ (1-0)

മോസ്‌ക്കോ: പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ലോകകപ്പ് കളിക്കാനെത്തിയ സ്വീഡന്‍ ജയത്തോടെ തുടങ്ങി. തൊണ്ണൂറ് മിനിറ്റും പേശിബലത്തിന്റെ മാറ്റുരയ്ക്കല്‍ കണ്ട ഗ്രൂപ്പ് എഫിലെ രണ്ടാമത്തെ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്വീഡന്റെ ജയം.

അറുപത്തിയഞ്ചാം മിനിറ്റില്‍ ക്യാപ്റ്റന്‍ ആന്ദ്രെസ് ഗ്രാന്‍ക്വിസ്റ്റ് എടുത്ത പെനാല്‍റ്റിയാണ് സ്വീഡനെ തുണച്ചത്. ദക്ഷിണ കൊറിയയുടെ കി മിന്‍ വൂ ബോക്‌സില്‍ വിക്ടര്‍ ക്ലാസണില്‍ നടത്തില്‍ കടുത്ത ടാക്ലിങ്ങാണ് പെനാല്‍റ്റിക്ക് വഴിവച്ചത്. ഫൗളിന് ആദ്യം റഫറി കണ്ണടച്ചെങ്കിലും പിന്നീട് തീരുമാനം വീഡിയോ അമ്പയര്‍ക്ക് വിടുകയായിരുന്നു. വാറില്‍ വിധി സ്വീഡന് അനുകൂലമായി. കിക്കില്‍ ഗ്രാങ്ക്വിസ്റ്റിന് പിഴച്ചതുമില്ല.