എയര്‍ ഇന്ത്യ ഓഹരി വിറ്റഴിക്കല്‍ തല്‍ക്കാലം വേണ്ടെന്ന് തീരുമാനം

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ഓഹരി വിറ്റഴിക്കല്‍ തല്‍ക്കാലം വേണ്ടെന്ന് തീരുമാനം. ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വ്യവസ്ഥകളില്‍ മാറ്റം വരുത്തിയാലും കാര്യമില്ലെന്നാണ് വിലയിരുത്തല്‍. ധനസഹായം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കി.

എയർ ഇന്ത്യയുടെ ഓഹരികൾ പൂര്‍ണമായും വിറ്റഴിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എയർ ഇന്ത്യ ലിമിറ്റഡിന്റെ സ്വകാര്യവത്കരണ നടപടികളിൽ പുനരാലോചന നടത്താൻ കേന്ദ്രസർക്കാർ നീക്കമുള്ളതായി ധനകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനാണു ദേശീയ മാധ്യമങ്ങളോടു വ്യക്തമാക്കിയിരുന്നത്.

ഓഹരി വിൽപനയ്ക്കായി സർക്കാർ പലവഴികൾ ആലോചിക്കുന്നുണ്ട്. എന്നാൽ 24 ശതമാനം കൈവശം വയ്ക്കാൻ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യം സർക്കാർ പുനരാലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതായിരുന്നു ഓഹരികൾ പൂർണമായും വിൽക്കാൻ ആലോചിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നില്‍. 160 ഓളം വ്യക്തികളാണ് എയർ ഇന്ത്യ ഓഹരികൾ വാങ്ങുന്നതിനായി വ്യോമഗതാഗത മന്ത്രാലയത്തെ ബന്ധപ്പെട്ടത്. എന്നാൽ കച്ചവടം മാത്രം നടന്നില്ല.

എയർ ഇന്ത്യയ്ക്ക് ഏകദേശം 50,000 കോടിക്കടുത്ത് നിലവിൽ കടമുണ്ട്. നേരത്തേ കമ്പനി വാങ്ങാൻ ഇൻഡിഗോ തയാറായിരുന്നെങ്കിലും രാജ്യാന്തര സർവീസുകളുടെ വിൽപനയില്‍ ഉടക്കി കച്ചവടം മുടങ്ങിയിരുന്നു.