‘മുറ്റത്തെ മുല്ല’, സഹകരണ ബാങ്കുകള്‍ വഴി കുടുംബശ്രീയ്ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ

കൊച്ചി: കേരളത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ ചൂഷണത്തില്‍ നിന്ന് സാധാരണക്കാരായ വീട്ടമ്മമാരെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. ‘മുറ്റത്തെ മുല്ല’ എന്ന പേരില്‍ സഹകരണ ബാങ്കുകള്‍ വഴി കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കാനാണ് തീരുമാനം.

ഏഴു ശതമാനം പലിശ നിരക്കിലാണ് കുടുംബശ്രീകള്‍ക്ക് വായ്പ നല്‍കുക. ഇത്തരത്തില്‍ കുടുംബശ്രീകള്‍ക്ക് നല്‍കുന്ന വായ്പ സാധാരണക്കാരായ വീട്ടമ്മമാര്‍ക്ക് ലഭിക്കും. ഇന്ന് നിയമസഭയില്‍ മന്ത്രി കടകംപളളി സുരേന്ദ്രനാണ് ഈ പദ്ധതിയെ കുറിച്ച് വിശദീകരിച്ചത്. കുടുംബശ്രീക്ക് ഏഴ് ശതമാനം നിരക്കില്‍ നല്‍കുന്ന വായ്പ 12 ശതമാനത്തിനാണ് അംഗങ്ങള്‍ക്ക് നല്‍കുകയെന്ന് കടകംപളളി അറിയിച്ചു.

ഇപ്പോള്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ 37 ശതമാനം മുതല്‍ 72 ശതമാനം വരെ പലിശ നിരക്കിലാണ് മൈക്രോ ഫിനാന്‍സ് നല്‍കി വരുന്നത്.
കടക്കെണിയില്‍ പെട്ട് സമീപകാലത്ത് കേരളത്തിലുണ്ടായ ആത്മഹത്യകളെ തുടര്‍ന്നാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയുടെ വടക്കന്‍ മേഖലയില്‍ ഈ മാസം 29 ന് പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പിലാക്കും.