അഭിമന്യുവിന്റെ കൊലപാതകം: ആകെ 15 പ്രതികളെന്ന് ദൃക്‌സാക്ഷി മൊഴി; മുഖ്യപ്രതി വടുതലസ്വദേശി മുഹമ്മദ് എന്ന് പൊലീസ്

കൊച്ചി: എറണാകുളം മഹാരാജാസ് കോളെജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തില്‍ ആകെ 15 പ്രതികളെന്ന് ദൃക്‌സാക്ഷിയുടെ മൊഴി. മുഖ്യപ്രതി വടുതലസ്വദേശി മുഹമ്മദ് ആണെന്ന് പൊലീസ് അറിയിച്ചു. മഹാരാജാസിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് മുഹമ്മദ്. സംഭവത്തിന് ശേഷം മുഹമ്മദ് ഒളിവിലാണ്. പ്രതികള്‍ കൊച്ചി വിട്ടെന്നാണ് പൊലീസ് നിഗമനം.

കോളെജിലെ രണ്ടാം വര്‍ഷ ഫിലോസഫി വിദ്യാര്‍ഥി അഭിമന്യു (20) ആണ് മരിച്ചത്. ഇടുക്കി വട്ടവട സ്വദേശിയാണ്. എസ്എഫ്‌ഐ പ്രവര്‍ത്തകനായ അര്‍ജുന്‍ (19) അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഹോസ്റ്റലില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘട്ടനത്തിനിടെയാണ് അഭിമന്യു കൊല്ലപ്പെട്ടത്. പോസ്റ്റര്‍ ഒട്ടിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം, വിദ്യാര്‍ഥിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ക്യാംപസിനു പുറത്ത് നിന്നെത്തിയ തീവ്രവാദ സ്വഭാവമുള്ളവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊല്ലപ്പെട്ട വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതക കേസില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി വ്യക്തമാക്കി.

അത്യന്തം അപലപനീയമായ സംഭവമാണ് മഹാരാജാസില്‍ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഞായറാഴ്ച രാത്രി പന്ത്രണ്ടുമണിയോടെയായിരുന്നു സംഭവം. കോളെജ് അങ്കണത്തില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. തിങ്കളാഴ്ച പുതിയ അധ്യയന വര്‍ഷം തുടങ്ങുകയാണ്. വിദ്യാര്‍ഥികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. പുറത്തുനിന്ന് എത്തിയവരും പോസ്റ്റര്‍ പതിക്കാന്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ള ഒരാള്‍ 37 വയസ്സുള്ള ആളാണ്.