കേരളത്തിലെ ബി.ജെ.പി അദ്ധ്യക്ഷനെ പ്രഖ്യാപിക്കുന്നതിനു മുന്‍പ് സംസ്ഥാന ആര്‍.എസ്.എസ് നേതൃത്വത്തിന്റെ അനുമതി അനിവാര്യമാണെന്ന് ആര്‍.എസ്.എസ് കേന്ദ്ര നേതൃത്വം

നാഗ്പ്പൂര്‍ : കേരളത്തിലെ ബി.ജെ.പി അദ്ധ്യക്ഷനെ പ്രഖ്യാപിക്കുന്നതിനു മുന്‍പ് സംസ്ഥാന ആര്‍.എസ്.എസ് നേതൃത്വത്തിന്റെ അനുമതി അനിവാര്യമാണെന്ന് ആര്‍.എസ്.എസ് കേന്ദ്ര നേതൃത്വം.

സംഘം നേതാക്കളുമായി ബി.ജെ.പി കേന്ദ്ര നേതൃത്വം ചര്‍ച്ച നടത്തിയെങ്കിലും പ്രഖ്യാപനത്തില്‍ മാറ്റമുണ്ടാകുമെന്ന സൂചനയെ തുടര്‍ന്നാണ് ആര്‍.എസ്.എസ് നിലപാട് കടുപ്പിച്ചിരിക്കുന്നത്.

ഏത് നേതാവിനെ വേണമെങ്കിലും ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് നിയമിക്കാമെന്നും എന്നാല്‍ ആര്‍എസ്.എസ് സംസ്ഥാന ഘടകത്തിന്റെ ‘ക്ലിയറന്‍സ്’ നിര്‍ബന്ധമാണെന്നും ഉന്നത നേതാവ് പ്രതികരിച്ചു.

കേരളത്തില്‍ വി.മുരളീധരന്‍-കൃഷ്ണദാസ് പക്ഷങ്ങള്‍ തമ്മില്‍ ചേരിപ്പോര് രൂക്ഷമായതാണ് അദ്ധ്യക്ഷനെ കണ്ടെത്തുന്നതിന് ഇപ്പോള്‍ പ്രധാന തടസ്സം.

അമിത് ഷാ കേരളത്തില്‍ എത്തി ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വങ്ങളുമായി ചര്‍ച്ച നടത്തി മടങ്ങിയതിനാല്‍ തീരുമാനം ഉടനെ ഉണ്ടാകുമെന്നാണ് ബി.ജെ.പി നേതൃത്വം പറയുന്നത്.

കുമ്മനം രാജശേഖരന്‍ ആര്‍.എസ്.എസ് നോമിനിയായി വന്ന സാഹചര്യത്തില്‍ ഇത്തവണ പാര്‍ട്ടി താല്‍പ്പര്യം ആണ് പരിഗണിക്കപ്പെടേണ്ടതെന്നാണ് ഒരു വിഭാഗം ബി.ജെ.പി നേതാക്കള്‍ വാദിക്കുന്നത്. ആര്‍.എസ്.എസില്‍ നിന്നുള്ള റികൂട്ട്‌മെന്റ് വേണ്ടന്നാണ് ഈ വിഭാഗത്തിന്റെ നിലപാട്.

മിസോറാം ഗവര്‍ണ്ണറായി കുമ്മനത്തിന് പെട്ടന്ന് നിയമനം നല്‍കിയതാണ് ഇപ്പോഴത്തെ സംഘടനാ പ്രതിസന്ധിക്ക് കാരണമെന്നും ഇവര്‍ വാദിക്കുന്നു

കെ.സുരേന്ദ്രന്‍, എ.എന്‍ രാധാകൃഷ്ണന്‍, എം.ടി രമേശ് എന്നിവരുടെ പേരുകളാണ് ബി.ജെ.പിയില്‍ ഇരുവിഭാഗവും പ്രധാനമായും മുന്നോട്ട് വയ്ക്കുന്നത്.