തായ് ഗുഹയിലെ അതിസാഹസിക രക്ഷാപ്രവര്‍ത്തനം സിനിമയാകുന്നു; തത്സമയ രംഗങ്ങള്‍ ആദ്യഘട്ടമെന്നോണം ചിത്രീകരിച്ചു

തായ്‌ലന്‍ഡ് ഗുഹയില്‍ കുടുങ്ങിയ പന്ത്രണ്ട് ഫുട്‌ബോള്‍ താരങ്ങളെയും കോച്ചിനെയും രക്ഷിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സിനിമയാകുന്നു. ഹോളിവുഡ് സിനിമ നിര്‍മാണ കമ്പനിയായ പ്യുവര്‍ ഫ്‌ലിക്‌സിന്റെ ഉടമ മൈക്കല്‍ സ്‌കോട്ടാണ് ലോകത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഈ ദിവസങ്ങളെ സിനിമയാക്കുന്നത്. മൈക്കല്‍ സ്‌കോട്ടും സംഘവും ദിവസങ്ങള്‍ക്ക് മുന്‍പേ തായ്‌ലന്‍ഡിലെ ഗുഹയിലെത്തിയിരുന്നു. തായ്‌ലന്‍ഡില്‍ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം സഞ്ചരിച്ചാണ് സിനിമയുടെ ചിത്രീകരണം നടത്തിയത്.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരുടെയും ഗുഹയില്‍ കുടുങ്ങിയ കുട്ടികളുടെ ബന്ധുക്കളുടെയും അനുഭവങ്ങള്‍ സ്‌കോട്ടും സംഘവും ക്യാമറയില്‍ പകര്‍ത്തി. സിനിമയുടെ ആദ്യ ഘട്ടമെന്നോണമാണ് തത്സമയം രംഗങ്ങള്‍ ചിത്രീകരിച്ചത്. ഗുഹക്കുള്ളിലെ രംഗങ്ങള്‍ പിന്നീട് ചിത്രീകരിക്കും. പ്രമുഖ താരങ്ങളെ വെച്ചാകും ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കുകയെന്നും മൈക്കല്‍ സ്‌കോട്ട് വ്യക്തമാക്കി.

ആകാംക്ഷയുടേയും ഭയത്തിന്റേയും മുള്‍മുനയില്‍ നിര്‍ത്തിയ 18 ദിവസങ്ങളാണ് കഴിഞ്ഞു പോയത്. വെള്ളവും ചളിയും നിറഞ്ഞ ഗുഹയില്‍ കുടുങ്ങിയ 13 പേരെ തങ്ങളുടെ ജീവന്‍ പണയം വെച്ച് പുറത്തെത്തിച്ച രക്ഷാപ്രവര്‍ത്തകരേയും, വിശപ്പും ദാഹവും സഹിച്ച് ആത്മധൈര്യത്തോടെ ഗുഹയ്ക്കുള്ളില്‍ കഴിഞ്ഞവരേയും പ്രശംസിക്കുകയാണ് ലോകം.