ആലപ്പുഴ, കോട്ടയം ജില്ലകളില്‍ വെള്ളപ്പൊക്ക കെടുതിനേരിടുന്ന ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ നാടൊന്നാകെ രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ആലപ്പുഴ, കോട്ടയം ജില്ലകളില്‍ വെള്ളപ്പൊക്ക കെടുതിനേരിടുന്ന ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ നാടൊന്നാകെ രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നല്ല നിലയില്‍ നിര്‍വഹിക്കുവാന്‍ പൊതുവില്‍ സാധിച്ചിട്ടുണ്ട്. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ തദ്ദേശഭരണ സ്ഥാപനങ്ങളും സന്നദ്ധ പ്രവര്‍ത്തകരും പ്രസ്ഥാനങ്ങളും വഹിച്ച പങ്ക് മാതൃകാപരമാണ്. ഈ സഹകരണം ഇനിയും തുടരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും വീടുകളില്‍ തുടരുന്നവര്‍ക്കും ആവശ്യമായ സഹായം എത്തിക്കുന്നതിന് സാധ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ക്യാമ്പുകളില്‍ നല്ല ഭക്ഷണവും ശുദ്ധജലവും മുടക്കമില്ലാതെ ലഭിക്കുന്നു എന്ന് ഉറപ്പാക്കാന്‍ കൊല്ലം കലക്ടറേറ്റില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു .കുട്ടനാട്ടിലെ ക്യാമ്പുകളില്‍ പച്ചക്കറികള്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കാന്‍ ഹോര്‍ട്ടി കോര്‍പ്പിനെ ചുമതലപ്പെടുത്തി.

കുട്ടനാട്ടില്‍ ശുദ്ധജലം വലിയ കുപ്പികളിലും ജാറുകളിലുമാക്കി വള്ളങ്ങളില്‍ ജനങ്ങള്‍ക്ക് എത്തിച്ചു നല്‍കും. ഇതിനായി വാട്ടര്‍ അതോറിറ്റിയെ ചുമതലപ്പെടുത്താനും മുഖ്യമന്ത്രി കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വെള്ളം ഇറങ്ങി, സാധാരണ നിലയില്‍ എത്തുന്നതുവരെ ഇത് തുടരണം. ക്യാമ്പുകളില്‍ വരാതെ വീടുകളില്‍ കഴിയുന്നവര്‍ക്കും ആവശ്യമെങ്കില്‍ ഭക്ഷണവും വെള്ളവും എത്തിക്കും .എല്ലായിടത്തും ഡോക്ടര്‍മാരുടെ സേവനവും ആവശ്യത്തിന് മരുന്നും ലഭ്യമാക്കണം. ക്യാമ്പുകളില്‍ മതിയായ ടോയ്ലറ്റ് സൗകര്യം ഉണ്ടാകണം. കുട്ടനാട്ടില്‍ ബയോ ടോയ്ലെറ്റുകള്‍ സജ്ജമാക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. രണ്ടോ അതിലധികമോ ദിവസം വീട്ടില്‍ വെള്ളം കെട്ടിനിന്നവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച 3800 രൂപ ധനസഹായം ചൊവ്വാഴ്ചക്കം അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിച്ചുവെന്ന് ഉറപ്പാക്കാന്‍ കളക്ടര്‍മാരെ ചുമതലപ്പെടുത്തി.

കുട്ടനാട്ടിലെ മാവേലി സ്റ്റോറുകളില്‍ അവശ്യ സാധനങ്ങള്‍ കൃത്യമായി എത്തുന്നു എന്ന് ഉറപ്പാക്കണം. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അംഗീകൃത കമ്പനികളുടെ പാക്കറ്റ് പാലോ മറ്റു സ്ഥലങ്ങളിലെ പാല്‍ സൊസൈറ്റികളില്‍നിന്നുള്ള പാലോ എത്തിച്ചു നല്‍കാവുന്നതാണ്. ക്യാമ്പുകളിലും വീടുകളിലുമുള്ള കന്നുകാലികള്‍ക്ക് തീറ്റ എത്തിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പ് നടപടി സ്വീകരിക്കണം എന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. വെള്ളപ്പൊക്കം ബാധിച്ച മേഖലകളില്‍ ആവശ്യത്തിന് പാചക വാതക സിലിന്‍ഡറുകള്‍ എത്തിക്കുന്നതിന് പാചക വാതക കമ്പനികളുമായി ബന്ധപ്പെട്ട് ക്രമീകരണം ഏര്‍പ്പെടുത്തുന്നതിന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

വാര്‍ധക്യ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട സമയമാണിത്. ആലപ്പുഴയിലും കോട്ടയത്തും ഇതിനുള്ള സമയപരിധി നീട്ടിക്കൊടുക്കാവുന്നതാണ്. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിലും അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ ശ്രദ്ധിക്കണം. പാഠപുസ്തകം നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്കൂളില്‍നിന്ന് അവ നല്‍കാന്‍ നടപടി സ്വീകരിക്കണം.

വെള്ളം ഇറങ്ങുമ്പോള്‍ പകര്‍ച്ചവ്യാധി വ്യാപിക്കാതിരിക്കാന്‍ കരുതലോടെയുള്ള ഇടപെടല്‍ വേണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ശുചീകരണത്തിന് നാടാകെ ഒന്നിച്ചിറങ്ങണം. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി. ശുചീകരണം കൃത്യമായി നടക്കുന്നു എന്ന് ഉറപ്പുവരുത്തണം. ആരോഗ്യമേഖലയില്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.