മോഹന്‍ലാലിനെ പുരസ്‌കാര ചടങ്ങില്‍ നിന്ന് ഒഴിവാക്കണം;മുഖ്യമന്ത്രിക്ക് 105 പേര്‍ ഒപ്പിട്ട നിവേദനം

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ നടനും എ.എം.എം.എ അധ്യക്ഷനുമായ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് സിനിമാ, സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിവേദനം. തമിഴ് നടന്‍ പ്രകാശ് രാജ്, സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍ അടക്കം വിവിധ മേഖലകളിലെ 107 ഓളം പേരാണ് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയത്. ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതില്‍ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായിരുന്നു ആദ്യം പ്രതിഷേധവുമായി എത്തിയത്.

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ താര സംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതിലെ പ്രതിഷേധമാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യത്തിന് പിന്നില്‍. നേരത്തെ ജൂറി അംഗവും സംവിധായകനുമായ ഡോ. ബിജു സര്‍ക്കാര്‍ നടപടിക്കെതിരെ സമൂഹ മാധ്യമത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഡബ്ലി.യു.സി.സി അംഗങ്ങള്‍ ഉള്‍പ്പടെയുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പുറമെ മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും നിവേദനത്തില്‍ ഒപ്പു വച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ കണ്ട് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ചടങ്ങില്‍ നിന്ന് ജൂറിയിലെ ഒരു വിഭാഗം വിട്ടു നില്‍ക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളാണ് നടന്നിരുന്നത്. എ.എം.എം.എയില്‍ നിന്നും രാജി വച്ച നടിമാരായ റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരും കത്തില്‍ ഒപ്പു വച്ചിട്ടുണ്ട്. എഴുത്തുകാരായ എന്‍.എസ്.മാധവന്‍, സേതു, സച്ചിദാനന്ദന്‍, നടന്‍ പ്രകാശ് രാജ്, സംവിധായകന്‍ രാജീവ് രവി എന്നിവരാണ് നിവേദനത്തില്‍ ഒപ്പ് വച്ചിട്ടുള്ള മറ്റ് പ്രമുഖര്‍

കത്തില്‍ പ്രധാനമായും പറയുന്ന കാര്യങ്ങള്‍ ഇതാണ് ‘ദേശീയ പുരസ്‌കാരം രാഷ്ട്രപതി നല്‍കുന്ന മാതൃകയില്‍ സംസ്ഥാനം ഔദ്യോഗികമായി നല്‍കുന്ന ഒരു പുരസ്‌കാര ചടങ്ങാണ് കേരളത്തിലും വേണ്ടത്. മുഖ്യമന്ത്രിയാണ് പുരസ്‌കാരങ്ങള്‍ ജേതാക്കള്‍ക്ക് നല്‍കേണ്ടത്. ലളിതമായതും അന്തസുറ്റതുമായ ചടങ്ങായിരിക്കണം കേരള സംസ്ഥാന ചലചിത്ര പുരസ്‌കാര വേദി. അതിലേക്ക് മുഖ്യാതിഥിയെ ക്ഷണിക്കേണ്ട ആവശ്യമില്ല. അങ്ങനെയാണെങ്കില്‍ അത് ഈ ചടങ്ങിന് യോജിച്ചതല്ല. അത് ജേതാക്കളെ അപമാനിക്കുന്നതിന് തുല്യമാണ്. മുഖ്യാതിഥിയെ ക്ഷണിക്കുകയാണെങ്കില്‍ ഡോക്ടര്‍ ബിജു അടക്കമുള്ള ജൂറി അംഗങ്ങള്‍ ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കും. വിഷയത്തില്‍ ഉചിതമായ തീരുമാനം എടുക്കണമെന്നുമാണ് മുഖ്യമന്ത്രിക്ക് രേഖാമൂലം നല്‍കുന്ന കത്തിലെ പ്രധാന ആവശ്യങ്ങള്‍.