പെരുമ്പാവൂരിന് സമീപം പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു; ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍

കൊച്ചി: പെരുമ്പാവൂരിന് സമീപം പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു. വാഴക്കുളം എംഇഎസ് കോളെജിലെ ഡിഗ്രി വിദ്യാര്‍ഥിനി നിമിഷ (21) യാണ് കൊല്ലപ്പെട്ടത്.   ഇതരസംസ്ഥാന തൊഴിലാളിയാണ് കൊലപ്പെടുത്തിയത്. പെരുമ്പാവൂര്‍ ഇടത്തിക്കാടാണ് സംഭവം. ആക്രമണത്തിനിടെ പെണ്‍കുട്ടിയുടെ അച്ഛനും കുത്തേറ്റു. ഇയാളെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം അപകകടനില തരണം ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഇതരസംസ്ഥാന തൊഴിലാളി പെണ്‍കുട്ടിയുടെ കഴുത്തറുക്കുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കവെയാണ് അച്ഛന് കുത്തേറ്റത്.

ആക്രമണത്തിന്റെ പ്രകോപന കാര്യം വ്യക്തമല്ല. കൃത്യത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കവെ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. കഴുത്തറുത്ത് ചോരവാര്‍ന്ന നിലയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് പെണ്‍കുട്ടി മരിച്ചത്.

ഓട്ടോറിക്ഷാ തൊഴിലാളിയാണ് നിമിഷയുടെ പിതാവ്. ഈ കുടുംബവുമായി അക്രമം നടത്തിയ ഇതരസംസ്ഥാനതൊഴിലാളിക്ക് മുൻപരിചയമുണ്ടായിരുന്നെന്ന് സൂചനയുണ്ട്. പെരുമ്പാവൂർ താലൂക്കാശുപത്രിയിലാണ് ഇപ്പോൾ പെൺകുട്ടിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.